
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കപ്പലിൽ 'ഐ ലൗ പാകിസ്ഥാൻ' എന്നെഴുതിയ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസും അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കപ്പൽശാല വിവരം പൊലീസിന് കൈമാറി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഉടൻ കേസെടുത്തേക്കും. ആദ്യഘട്ടത്തിൽ, സംഭവദിവസം കപ്പലിൽ കയറിയവരുടെ മൊഴിയെടുക്കും.
സ്ഥിരം ജീവനക്കാരെയും കോൺട്രാക്ടർമാരുടെ കരാർ തൊഴിലാളികളെയും പ്രത്യേകം ചോദ്യം ചെയ്യും. ഗൗരവം കണക്കിലെടുത്ത് സമഗ്ര അന്വേഷണമാണ് നടക്കുക. കേന്ദ്ര ഏജൻസികളും രംഗത്തുണ്ട്. രണ്ടാഴ്ച മുമ്പാണ് കപ്പലിൽ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. 8,000 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സംഭവത്തിന് ശേഷം ജോലിക്ക് വരാത്തവർ ആരൊക്കെയെന്ന് പരശോധിച്ചുവരികയാണ്. 2019ൽ ഐ.എൻ.എസ് വിക്രാന്ത് നിർമ്മാണത്തിലിരിക്കെ ഹാർഡ് ഡിസ്‌കുകൾ മോഷണം പോയപ്പോൾ സമാനമായ രീതിയിലായിരുന്നു അന്വേഷണം. നാവികസേനയുടേതടക്കം പന്ത്രണ്ടിലധികം കപ്പലുകൾ അറ്റകുറ്റപ്പണിക്കായി കപ്പൽശാലയിലുണ്ട്. ഇതിലേതിലാണ് എഴുതിയതെന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |