കൊല്ലം: മത്സ്യങ്ങളുടെ വംശവർദ്ധനവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. കേരള തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾക്ക് ജൂലായ് 31ന് അർദ്ധരാത്രി വരെയാണ് നിയന്ത്രണം.
ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ കടലിന്റെ മക്കളായ മത്സ്യത്തൊളിലാളികളും അനുബന്ധ തൊഴിലാളികളും അടക്കം സംസ്ഥാനത്തെ 2.75 ലക്ഷം പേർ വരുമാനം നിലച്ച് ബുദ്ധിമുട്ടിലാകും. നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങളെ തൊഴിലാളികൾ ആശ്രയിക്കുമെങ്കിലും തുച്ഛമായ വരുമാനമേ ലഭിക്കൂ. ബോട്ടുകളിലെ തൊഴിലാളികളിൽ പകുതിയും ഇതര സംസ്ഥാനക്കാരാണ്. ഇവർ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങും.
ബോട്ടുകൾ അടുക്കുന്ന ഹാർബറുകളിലെ ലേലക്കാർ, ചുമട്ടുതൊഴിലാളികൾ, സംസ്കരണ ഫാക്ടറികളിലെ പീലിംഗ് തൊഴിലാളികൾ, വലകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നവർ തുടങ്ങിയ അനുബന്ധ തൊഴിലാളികൾക്കും നിരോധന കാലത്ത് തൊഴിലുണ്ടാകില്ല. സർക്കാർ അനുവദിക്കുന്ന സൗജന്യ റേഷൻ ഒരാഴ്ചത്തേക്കു പോലും തികയില്ല. മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ 1500 രൂപ വീതം സഹായധനം ലഭിക്കും.
നിരോധനം ബാധകം 3756 ബോട്ടുകൾക്ക്
1.ഒരു ബോട്ടിൽ 10-15 തൊഴിലാളികൾ
2. ആകെ തൊഴിലാളികൾ: 50,000 (ഏകദേശം)
3. ബോട്ടിൽ പോകുന്ന തദ്ദേശീയർ: 25,000 (ഏകദേശം)
4. അനുബന്ധ തൊഴിലാളികൾ: 2.5 ലക്ഷം
5. പ്രതിസന്ധിയിലാകുന്ന തദ്ദേശീയർ: 2.75 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |