
ആലപ്പുഴ: പോളനിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും കൊട്ടാരം കനാൽ നവീകരിക്കാൻ നഗരസഭയ്ക്ക് നേരമില്ല. കാലങ്ങളായി കാടുപിടിച്ചുകിടക്കുന്നതിനാൽ കനാലിന്റെ പരിസരത്തുള്ളവർ ഭീതിയോടെയാണ്
കഴിഞ്ഞുകൂടുന്നത്. പാമ്പ് ഉൾപ്പടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ
വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് ഭയമാണ്. കുട്ടികളെ ഒറ്റയ്ക്ക് പുറത്തുവിടാറില്ല. ജനറൽ ആശുപത്രിക്ക് പുറകിലായി താമസിക്കുന്ന 30ഓളം കുടുംബങ്ങളാണ് വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുന്നത്. കനാൽ നവീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കനാലിലെ ചെളി കോരിമാറ്റുന്നതിനോ, ആഴം കൂട്ടുന്നതിനോ
അധികൃതർ തയ്യാറായില്ലെന്നും പ്രദേശവാസികൾ പറയുന്നു. മഴക്കാല പൂർവശുചീകരണം നടക്കുന്നുണ്ടെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും കൊട്ടാരം കനാലിന്റെ കാര്യത്തിൽ അത് സാദ്ധ്യമാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
യന്ത്രം വന്നിട്ടും രക്ഷയില്ല
നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 31.88 ലക്ഷം രൂപ ചെലവഴിച്ച്
പുതിയ ഹൈഡ്രോളിക് മിനി എക്സ്കവേറ്റർ വാങ്ങിയത് ആഴ്ചകൾ മുമ്പാണ്
നിരവധി തോടുകളും കനാലുകളും ഇടത്തോടുകളുമുള്ള നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ, കനാൽ സംരക്ഷണം, ചെളി, പോള നീക്കം എന്നിവ കാര്യക്ഷമമാക്കാനാണ് യന്ത്രം വാങ്ങിയത്. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും കൊട്ടാരം കനാൽ നവീകരിക്കാൻ നടപടിയുണ്ടായില്ല
കൊട്ടാരം കനാലിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും
കുട്ടികളും പ്രായമായവും നിരവധിയുള്ള പ്രദേശമായതിനാൽ വേഗത്തിൽ കനാൽ വൃത്തിയാക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം
കൊട്ടാരം കനാൽ വലിയ ശോച്യാവസ്ഥയിലാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വൃത്തിയാക്കാൻ നടപടി എടുക്കുന്നില്ല. എത്രയും വേഗം നടപടിയെടുക്കണം
-അബ്ജുൾ ഗഫൂർ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |