
കൊച്ചി: മത്സ്യമേഖലയുടെ സമഗ്രവികസനത്തിനായി കേന്ദ്ര ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾക്കായി കേരളത്തിന് ആറുവർഷത്തിനിടെ അനുവദിച്ചത് 1,413.91 കോടി രൂപയുടെ പദ്ധതികൾ.
മത്സ്യോത്പാദനം വർദ്ധിപ്പിക്കുക, ജലസ്രോതസുകളുടെ സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളും മൂല്യശൃംഖലയും മെച്ചപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
ട്രോളിംഗ് നിരോധന കാലത്ത് ഉപജീവന സഹായം, പരമ്പരാഗത തൊഴിലാളികൾക്ക് ബോട്ടുകളും വലകളും വാങ്ങൽ, സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ സ്ഥാപിക്കൽ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ സ്ഥാപിക്കൽ, ചിപ്പി, കക്ക തുടങ്ങിയവയുടെ കൃഷി, കൂടുകൃഷി, അലങ്കാര മത്സ്യബന്ധനം, മത്സ്യവിപണികളും കിയോസ്‌ക്കുകളും, കോൾഡ് ചെയിൻ സൗകര്യങ്ങൾ, വില്പന കേന്ദ്രങ്ങൾ, പരിശീലനവും നൈപുണ്യ വികസന പരിപാടികളും, തുറമുഖങ്ങളുടെയും വിപണന സൗകര്യങ്ങളുടെയും വികസനം തുടങ്ങിയവയും പദ്ധതികളിൽ ഉൾപ്പെടുന്നതായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
പ്രധാന പദ്ധതികൾ
നീല സമ്പദ്‌വ്യവസ്ഥ പദ്ധതി
തൊഴിലാളികൾക്കും കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഫിഷറീസ്, അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട്
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന
പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്‌യോജന
മണ്ണെണ്ണ 22,704 കിലോലിറ്റർ
മത്സ്യബന്ധനത്തിനുൾപ്പെടെ 2025-26 വർഷം കേരളത്തിന് 22,704 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചു, 2024-25ൽ 4,368 കിലോലിറ്ററാണ് നൽകിയത്. 419.78ശതമാനം വർദ്ധനവാണിത്. 17,724 കിലോലിറ്റർ വർദ്ധിച്ചെങ്കിലും 4,980 കിലോലിറ്റർ ഉപയോഗിച്ചില്ല. പാചകത്തിനും വെളിച്ചത്തിനും 1,716 കിലോലിറ്റർ അധികവിഹിതം 2026 ജൂൺ 30വരെ അനുവദിച്ചു. ഇതിൽ 204 കിലോലിറ്റർ ഉപയോഗിച്ചില്ല. 2026 ഏപ്രിൽ മുതൽ സെപ്‌തംബർ വരെ കേരളത്തിന് 4,068 കിലോലിറ്റർ മണ്ണെണ്ണ വിഹിതം അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |