
232കോടിയുടെ പദ്ധതി : മൂന്ന് വർഷം ലക്ഷ്യം
കൊച്ചി: എറണാകുളം നോർത്ത് ഇ.എസ്.ഐ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ 100 ബെഡ് ആശുപത്രി നിർമ്മിക്കും. 232കോടിയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ ലോക്സഭയിൽ പറഞ്ഞു.
നിലവിലുള്ള കെട്ടിടം കാലപ്പഴക്കം കൊണ്ടും, സ്ഥലപരിമിതി കൊണ്ടും ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതെന്നും ഹൈബി ഈഡൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റിനാണ്. മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പ്ലാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ്‌കോർപ്പറേഷൻ അംഗീകരിച്ചു.
നോർത്തിലെ ഇ.എസ്.ഐ ആശുപത്രി നേരിടുന്ന ഗുരുതരമായ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ഹൈബി ഈഡൻ എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു
ഫോർട്ട്കൊച്ചി ഡിസ്‌പെൻസറിക്ക് രക്ഷയില്ല
തീപിടിത്തത്തെ തുടർന്ന് തോപ്പുംപടി ഇ.എസ്.ഐ ഡിസ്പെൻസറിയിലേക്ക് മാറ്റിയ ഫോർട്ടുകൊച്ചി ഡിസ്പെൻസറിയുടെ പ്രവർത്തനം തത്കാലം അവിടെ തന്നെ തുടരും. കത്തിയ കെട്ടിടങ്ങൾ നവീകരിച്ച ശേഷമേ മാറ്റം ആലോചിക്കൂ. ഫോർട്ടുകൊച്ചിയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് തോപ്പുംപടി ഡിസ്പെൻസറി. 1966ൽ നിർമ്മിച്ച കെട്ടിടത്തിൽ കഴിഞ്ഞ ജൂൺ ആറിനുണ്ടായ തീപിടിത്തത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ആർ.ഡി.ഡി സബ് സ്റ്റോർ, ഡിസ്‌പെൻസറിയുടെ രണ്ട് മുറികൾ, അനുബന്ധ ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവ പൂർണമായും നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടവുമുണ്ടായി. തീപിടിത്തമുണ്ടായ കെട്ടിടങ്ങളുടെ അടിയന്തര നവീകരണത്തിനും പുനരുദ്ധാരണത്തിനുംവേണ്ട ഇടപെടൽ തുടരുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |