
കോതമംഗലം: ഗൂഗിൾ ലൊക്കേഷനെ ആശ്രയിച്ച് സഞ്ചരിച്ച കാറും യാത്രക്കാരും തോട്ടിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് ദിവസങ്ങളിലായി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ കീരമ്പാറയിലാണ് സംഭവം. കുറുപ്പംപടി സ്വദേശി എബിൻ, സഹോദരൻ അബിൻ, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
റോഡിൽ നിന്ന് തോട്ടിലേക്ക് വീണ കാർ ഏതാനും മീറ്റർ ഒഴുകി പാറക്കെട്ടിൽ തങ്ങിനിന്നപ്പോഴാണ് യാത്രക്കാർക്ക് പുറത്ത് കടക്കാനായത്. കാർ ഓടിച്ചിരുന്ന എബിൻ ആണ് സൈഡ് വിൻഡോയിലൂടെ ആദ്യം പുറത്തുകടന്നത്. മറ്റുള്ളവരെ എബിൻ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആർക്കും കാര്യമായ പരിക്കുണ്ടായിട്ടില്ല.
വടാട്ടുപാറയിൽ നിന്നD കുറുപ്പംപടിക്കുള്ള യാത്രയിലായിരുന്നു സംഘം. പെരുമ്പാവൂർക്കൂള്ള ലൊക്കേഷൻ മാപ്പാണ് ഗൂഗിളിനോട് ആവശ്യപ്പെട്ടത്.
ഇതനുസരിച്ച് പോകുമ്പോഴാണ് വഴിതെറ്റി കീരമ്പാറയിൽ നിന്ന് കള്ളാട് റോഡിലേക്ക് തിരിഞ്ഞുപോകുകയും തോട്ടിൽ പതിക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി കാർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ രാവിലെ തെരച്ചിൽ പുനരാരംഭിച്ചു.
കാർ ഒഴുക്കിൽപ്പെട്ടിരിക്കുമെന്ന സംശയത്തിൽ രണ്ട് കിലോമീറ്ററോളം അകലെ ചേലാട് വരെയുള്ള ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ പാറക്കെട്ടിൽ തങ്ങിനിന്ന സ്ഥലത്തുതന്നെ വെള്ളത്തിനടിയിൽ കാർ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |