മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ വിതരണം ചെയ്ത റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയത് നാട്ടുകാരുടെ വൻ പ്രതിഷേധത്തിനിടയാക്കി. സെപ്തംബർ 8ന് വിതരണം ചെയ്ത അരി മുഴുവൻ തിരിച്ചെടുത്ത് തൃക്കളത്തൂർ എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി. നിലവാരം കുറഞ്ഞ 20 ടൺ അരി ഭക്ഷ്യ കമ്മീഷൻ പരിശോധനയെത്തുടർന്ന് വിതരണം ചെയ്യേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
ഇന്നലെ വിതരണം പുനരാരംഭിച്ചെങ്കിലും വാഴക്കുളത്തെ 280-ാം നമ്പർ റേഷൻ കടയിലെത്തിച്ച അരി ഇറക്കുന്നതിനിടെ വീണ്ടും പുഴുക്കളെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ. മധു ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നാട്ടുകാർ സംഘടിച്ചതോടെ ഇറക്കിയ അരി തിരികെ വാഹനത്തിൽ കയറ്റി. താലൂക്ക് സപ്ലൈ ഓഫീസറും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. നിലവാരമുള്ള അരി എത്തിക്കാമെന്ന ഉറപ്പിൽ ലോഡ് മടക്കി അയച്ചു.
സാധാരണക്കാർക്ക് നൽകുന്ന റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയത് ഗൗരവതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മുൻ എം.എൽ.എ എൽദോ എബ്രഹാമും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യുവും ആവശ്യപ്പെട്ടു.
ഭക്ഷ്യകമ്മിഷൻ അംഗം പരിശോധന നടത്തി
സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ തൃക്കളത്തൂരിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ പുഴുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ 835 ചാക്ക് അരി വിതരണ കമ്പനികൾക്ക് തിരിച്ചയക്കാൻ നിർദ്ദേശിച്ചു. ജില്ലാ സപ്ലൈ ഓഫീസർ വി.ആർ. ഷാജി, താലൂക്ക് സപ്ലൈ ഓഫീസർ കെ.പി. എബി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ബാക്കിയുള്ള 1400 ചാക്ക് അരി വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷം മാത്രം വിതരണം ചെയ്താൽ മതിയെന്നും കമ്മിഷൻ വ്യക്തമാക്കി. ജൂലൈ മാസത്തിൽ കമ്പനികൾ നൽകിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മഴയോ വേണ്ടത്ര ഉണക്കില്ലാത്തതോ മൂലമുണ്ടായ ഈർപ്പക്കൂടുതലാകാം അരി കേടാകാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവം സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബിന് വിശദമായ റിപ്പോർട്ട് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |