
കൂത്താട്ടുകുളം: വീടിന് പുറത്തിറങ്ങിയാൽ ചുട്ടുപൊള്ളുന്ന ചൂടാണ്. അകത്താണെങ്കിലോ വിയർത്ത് കുളിക്കും. ഫാനോ എ.സിയോ ഇല്ലാതെ ഒരു നിമിഷം പോലും കടന്നുപോകുക പ്രയാസം. ഏപ്രിൽ-മേയിലെ കൊടുംവേനലിനെ പോലും തോൽപ്പിക്കുന്ന കാലം തെറ്റിയ ചൂടിനെ എങ്ങനെ വരുതിയിലാക്കാമെന്നതിന് വഴി തേടുകയാണ് എല്ലാവരും. ചൂടിനെ പേടിച്ച് പുറംപണിയിൽ ഏർപ്പെടുന്നവർക്ക് സർക്കാർ ആരോഗ്യസംരക്ഷണത്തിനായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഈ കൊടുംചൂടിൽ എരിയുന്ന വിളക്കുകൾക്ക് നടുവിലിരുന്ന് ഉരുകുന്ന മറ്റൊരു വിഭാഗമുണ്ട്, ക്ഷേത്രങ്ങളിലെ ശാന്തിക്കാർ.
പല ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്കായി ഫാൻ, എയർ കൂളർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും ശ്രീകോവിലിനുള്ളിൽ പൂജ ചെയ്യുന്ന ശാന്തിക്കാർക്ക് ബാധകമല്ല. ഒട്ടും വായുസഞ്ചാരമില്ലാത്ത ഗർഭഗൃഹങ്ങളിൽ, ഡസൻ കണക്കിന് എണ്ണവിളക്കുകളുടെയും നെയ്യ് വിളക്കുകളുടെയും ചൂടിൽ ശ്വാസം മുട്ടിയാണ് പലരും മണിക്കൂറുകൾ നീളുന്ന പൂജകൾ പൂർത്തിയാക്കുന്നത്. വരും മാസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നിരിക്കെ, അടിയന്തരമായ ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കാലോചിതമായ മാറ്റം അനിവാര്യം
കാലത്തിനനുസരിച്ച് എല്ലാ മേഖലയിലും മാറ്റങ്ങൾ വന്നതുപോലെ ക്ഷേത്രങ്ങളിലും ചില പ്രായോഗിക പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നാണ് ആവശ്യം. സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾക്ക് പുറമെ സ്വകാര്യ ക്ഷേത്ര മാനേജ്മെന്റുകളും തങ്ങളുടെ പൂജാരിമാരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം.
ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരാത്ത രീതിയിൽ ശ്രീകോവിലിനുള്ളിൽ ഫാൻ, എയർ കൂളർ അല്ലെങ്കിൽ എ.സി പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാകണം.
ശ്രീകോവിലിനുള്ളിൽ അതിന് തടസങ്ങളുണ്ടെങ്കിൽ ക്ഷേത്രത്തിനകത്തെ അവരുടെ വിശ്രമമുറികളിലെങ്കിലും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
തന്ത്രിമാരുടെയും പൂജാരിമാരുടെയും സംഘടനകളെല്ലാം ഒത്തൊരുമിച്ച് ഈ വിഷയത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ മുന്നിട്ടിറങ്ങണം.
ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ സജീവമായ ഇടപെടലും പിന്തുണയും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്.
ഹരീഷ് ആർ. നമ്പൂതിരിപ്പാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |