പെരുമ്പാവൂർ: വല്ലം തോടിലും മുടിക്കൽ ആനപ്പാറയിലും കണ്ടെത്തിയ ചരിത്രപ്രാധാന്യമുള്ള പുരാശേഷിപ്പുകൾ പരിശോധിക്കാൻ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എത്തും. വല്ലം തോടിന്റെ ആരംഭത്തിലും പെരിയാർ സംഗമസ്ഥാനത്തുമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള മരക്കുറ്റി, പാറക്കൂട്ടങ്ങൾ, ആനപ്പാറയിലെ കൊത്തുപണികൾ എന്നിവയാണ് സംഘം പരിശോധിക്കുക. പെരുമ്പാവൂർ നഗരസഭയുടെയും വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന വല്ലം തോടും പാലക്കാട്ടുതാഴം തോടും പെരിയാറിന് സമീപം സംഗമിക്കുന്ന ഗാന്ധിനഗർ പാലം ഭാഗത്താണ് ഇവ കണ്ടെത്തിയത്.
നഗരസഭാ നേതൃത്വത്തിൽ പുഴത്തീരം മാലിന്യമുക്തമാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ചരിത്രഗവേഷകൻ ഇസ്മായിൽ പള്ളിപ്രത്തിന്റെ ശ്രദ്ധയിൽ ഇവ പെട്ടത്.
മുൻകാലത്ത് തോട്ടുവ ഭാഗത്തെ പമ്പ് ഹൗസിന് സമീപത്തുനിന്ന് പെരിയാറിലെ വെള്ളം പെരുമ്പാവൂർ ഭാഗത്തേക്ക് തിരിച്ചുവിട്ട് കൃഷിക്ക് ഉപയോഗിച്ചിരുന്നതായി ഇസ്മായിൽ പള്ളിപ്രം പറഞ്ഞു. വല്ലത്തെ മരക്കുറ്റി ബണ്ട് നിർമ്മാണത്തിനോ ഉരുക്കൾ കെട്ടിയിടാനോ സ്ഥാപിച്ചതാകാമെന്നാണ് നിഗമനം. വല്ലം ട്രാവൻകൂർ റയോൺസിനും മുടിക്കൽ മുസ്ലിം ജമാഅത്ത് ശ്മശാനത്തിനുമായി കുഴിയെടുത്തപ്പോൾ മുൻപ് മഹാശിലായുഗകാലത്തെ നന്നങ്ങാടികൾ ലഭിച്ചിരുന്നു. പുതിയ കണ്ടെത്തലുകളിലെ ചരിത്രപ്രാധാന്യം വകുപ്പുതല പരിശോധനയോടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
തിരുവിതാംകൂർ കാലത്തെ ചൗക്ക ഇൻസ്‌പെക്ടറുടെ ആസ്ഥാനമായിരുന്ന മുടിക്കൽ ഡിപ്പോ കടവിലെ ആനപ്പാറയിലെ കൊത്തുപണികളടക്കം ശ്രദ്ധയിൽപ്പെട്ടിരുന്നു. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ തൃപ്പൂണിത്തുറ ഹിൽ പാലസിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്
ഇസ്മായിൽ പള്ളിപ്രം
ചരിത്ര ഗവേഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |