കളമശേരി: കളരിപ്പയറ്റ് പാരമ്പര്യത്തിൽ നിന്ന് ഫെൻസിംഗിന്റെ ലോകത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലംകൊണ്ട് ദേശീയതലത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് തനുശ്രീ. ഇടപ്പള്ളി മാവിൻ കൂട്ടത്തിൽ ജിജീഷ് ഗോകുലന്റെയും നീതുവിന്റെയും മകളും ഇടപ്പള്ളി സെന്റ് പയസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ തനുശ്രീ ഇന്ത്യയ്ക്കായി ഏഷ്യൻ കേഡറ്റ് ഫെൻസിംഗ്ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ്. ഇടപ്പള്ളി ലുബൈന കളരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലാണ് പരിശീലനം .
കളരിപ്പയറ്റിൽ പരിശീലനം ആരംഭിച്ച തനുശ്രീ പിന്നീട് ഫെൻസിംഗിലേക്ക് തിരിയുകയായിരുന്നു. മൂന്ന് വർഷത്തെ പരിശീലനത്തിനിടയിൽ സ്കൂൾ നാഷണൽസ്, കേഡറ്റ് നാഷണൽസ് ഉൾപ്പെടെയുള്ള ദേശീയ വേദികളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഈ വർഷത്തെ സ്കൂൾ നാഷണൽസിലും യോഗ്യത നേടി. ഉത്തരാഖണ്ഡിൽ നടന്ന കേഡറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നവംബർ 20 മുതൽ 23 വരെ ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലാണ് തനുശ്രീ ഇന്ത്യയ്ക്കായി മത്സരിക്കുക.
കളരിപ്പയറ്റിൽ നേടിയ അടിസ്ഥാനപരമായ പരിശീലനവും അച്ചടക്കവും ആത്മവിശ്വാസവും ഫെൻസിംഗ് രംഗത്തെ വളർച്ചയ്ക്ക് തനുശ്രീയെ സഹായിച്ചതായി പരിശീലകർ പറയുന്നു. ഇടപ്പള്ളിയുടെ മണ്ണിൽ നിന്ന് ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഏഷ്യൻ വേദിയിൽ വാൾ വീശാൻ ഒരുങ്ങുന്ന തനുശ്രീ കേരളത്തിലെ ഫെൻസിംഗ് രംഗത്തിനും പുതിയ പ്രതീക്ഷയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |