കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ പരിശോധന കർശനമാക്കി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 37.85 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി.
ബുധനാഴ്ച പുലർച്ചെ വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിന്റെ പിറകുവശത്തെ ജനറൽ കോച്ചിലെ ബാത്റൂമിനടുത്ത് ബാഗുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികൾ ബാഗുകൾ ഉപേക്ഷിച്ചു രക്ഷപ്പെട്ടതാണെന്നാണ് കരുതുന്നത്. 40,725 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ രണ്ട് ട്രോളി ബാഗുകളിലാണ് സൂക്ഷിച്ചിരുന്നത്. ബാഗുകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്ന കടത്ത് വ്യക്തമായത്.
ബാഗുകളുടെ ഉടമയെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിടികൂടിയ പുകയില ഉത്പന്നങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ പൊലീസ് എസ്.ഐ സി.എസ് സനിൽ കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഗംഗാധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്, കോഴിക്കോട് റെയിൽവേ പൊലീസിലെ എ.എസ്.ഐ കെ. ബിജു, സി.പി.ഒ ബിനിൽരാജ്, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ രാമകൃഷ്‌ണൻ, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനുകളിൽ പരിശോധന നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |