കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ നടന്നു വരുന്ന പരിശോധനയിൽ വൻതോതിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. മേൽപ്പറമ്പ്, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതി പിടിയിലായത്. രണ്ട് കേസുകളിലുമായി ആകെ 17.24 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.
സെപ്തംബർ 8ന് രാത്രി 10.55ഓടെ കളനാട് ഇടുവുംകാൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം ഓടിച്ച ഉദിനൂർ പരത്തിച്ചാൽ സ്വദേശി എ. സി മുഹമ്മദ് സബീറിന്റെ (44) പക്കൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 14.37 ഗ്രാം എം.ഡി.എം.എയും കാറും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെ പ്രതി താമസിച്ച കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എമിറേറ്റ്സ് ലോഡ്ജിലെ മുറിയിൽ നടത്തിയ പരിശോധനയിൽ 2.8951 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ടി. അഖിൽ, ജൂനിയർ സബ് ഇൻസ്‌പെക്ടർ യു. ഷൈജു, ടി.വി അഭിജിത്ത്, ഡ്രൈവർ പി. ബാബുമോൻ, ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പി.വി മനു, സുരേഷ് കുമാർ, കെ.വി രാജേഷ് , ഡി. അഞ്ജു, ഡ്രൈവർ പി. ജെ ജെയിംസ് എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |