കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. അതേസമയം ഇക്കാര്യത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി എ.പി അനിൽകുമാർ. ചാറ്റൽമഴയിൽ പോലും കോഴിക്കോട് നഗരവും ബീച്ച് പരിസരവും മറ്റും വെള്ളത്തിൽ മുങ്ങുന്നത് അന്വേഷിക്കും. വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിക്കുമെന്ന് ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടിയും പറഞ്ഞു. മഴക്കാല മുന്നൊരുക്ക പ്രവർത്തനം വിലയിരുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മഴക്കാല പൂർവ ശുചീകരണം ഫലപ്രദമായി നടത്തിയെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വെള്ളക്കെട്ടിന്റെയും അഴുക്കുചാലുകൾ നിറഞ്ഞു കവിയുന്നതിന്റെയും പ്രശ്നം അവശേഷിക്കുന്നുവെന്ന് ഇപ്പോഴാണ് അറിഞ്ഞത്. പ്രവർത്തനങ്ങൾക്ക് ജില്ലകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ അനുവദിക്കും. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിലെ അഴുക്കുചാൽ നിർമ്മാണം പൂർണമല്ലാത്തത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. എലത്തൂർ കോരപ്പുഴയിലെ ഡ്രഡ്ജിംഗ് പുരോഗതിയും പരിശോധിക്കും. കോരപ്പുഴയിൽ വെള്ളം നിറയുന്നതും ഭീഷണിയാണ്.
കല്ലായിപ്പുഴ ആഴം കൂട്ടൽ വിലയിരുത്തും
കല്ലായിപ്പുഴ ആഴം കൂട്ടുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുമെന്ന് ജില്ല കളക്ടർ കേരളകൗമുദിയോട് പറഞ്ഞു. നിലവിൽ പ്രവൃത്തി മന്ദഗതിയിലാണ്. മഴയ്ക്ക് മുൻപ് ആഴം കൂട്ടൽ പൂർത്തിയാക്കാനാണ് ജലസേചന വകുപ്പ് പദ്ധതിയിട്ടിരുന്നത്. നഗത്തിലെ വെള്ളം കനോലി കനാൽ വഴി കല്ലായിപ്പുഴയിലെത്തിയാൽ പ്രശ്നത്തിന് പരിഹാരമാകും.
വിലങ്ങാട് പുനരധിവാസം ഉറപ്പാക്കും
വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. അർഹരായ ആരെയും ഒഴിവാക്കില്ല. അവർക്കുള്ള സഹായമെത്തിക്കും. കാലവർഷം നേരിടാൻ ജില്ല സജ്ജമാണെന്നും പ്രശ്നസാദ്ധ്യതയുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്ത് മുൻകരുതൽ പ്രവൃത്തി തുടങ്ങിയതായും മന്ത്രി പറഞ്ഞു.
'അടിയന്തര സാഹചര്യം നേരിടാൻ
വകുപ്പുകൾ ഇടപെടണം'
കോഴിക്കോട്: മഴക്കാലത്തുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വില്ലേജ്, താലൂക്ക് തലം മുതൽ ജില്ലാതലം വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ. ഇതിന് റവന്യു, ആരോഗ്യം, തദ്ദേശം തുടങ്ങിയ വകുപ്പുകൾ ഫലപ്രദമായി ഇടപെടണം. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനം വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകർച്ചവ്യാധികൾ നേരിടാൻ ജാഗ്രതയും മുൻകരുതലും ആവശ്യമാണ്. ആശുപത്രികളിൽ മരുന്നും മറ്റ് സജ്ജീകരണങ്ങളും ആവശ്യത്തിനുണ്ട്. മഴക്കാലത്ത് സ്കൂളുകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച കാര്യങ്ങളും മന്ത്രി അവലോകനം ചെയ്തു. യോഗത്തിൽ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അദ്ധ്യക്ഷയായി. സബ് കളക്ടർ എസ് ഗൗതം രാജ്, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, റൂറൽ എസ്പി ടി.ഫറാഷ്, എ.ഡി.എം പി.അഖിൽ, അസി. കളക്ടർ മാളവിക ജി.നായർ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ എം.സാജിദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |