
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കാനുള്ള 'കേരള ബ്രാൻഡ്' പോർട്ടൽ മന്ത്രി പി .കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ പോർട്ടലിൽ ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദ്ദേശീയ ഉത്‌പ്പന്നങ്ങൾക്ക് 'മെയ്ഡ് ഇൻ കേരള ' ബ്രാൻഡ് ലഭിക്കും. വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിങ്ങനെ 11 ഉത്‌പ്പന്നങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അംഗീകാരം.
കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഉത്പ്പന്നങ്ങളാണ് പരിഗണിക്കുന്നത്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ മുൻനിർത്തി, താലൂക്ക് തല സെലക്ഷൻ കമ്മിറ്റിയുടെ പരിശോധനകൾക്ക് ശേഷമാണ് 'കേരള ബ്രാൻഡ്' സർട്ടിഫിക്കേഷൻ അനുവദിക്കുന്നത്.
കേരളത്തിൽ തന്നെ ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നതും ഉദ്യം രജിസ്‌ട്രേഷനും ആവശ്യമായ ക്വാളിറ്റി സർട്ടിഫിക്കറ്റുകളുമുള്ള സംരംഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. താലൂക്ക് തലത്തിലുള്ള ഐ.ഇ.ഒ , എ.ഡി.ഐ.ഒ എന്നിവരുടെ പരിശോധനകൾ പൂർത്തിയാക്കി അർഹരായ സംരംഭങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. താൽപ്പര്യമുള്ള സംരംഭകർക്ക് www.keralabrand.industry.kerala.gov.in സന്ദർശിച്ച് സെൽഫ് ഡിക്ലറേഷൻ ചെക്ക്ലിസ്റ്റും അനുബന്ധ രേഖകളും സമർപ്പിച്ച് കേരള ബ്രാൻഡിന്റെ ഭാഗമാകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |