
ശ്രീനഗർ: നിയന്ത്രണ രേറ മറികടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ ഉറി സെക്ടറിൽ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ ഒരാൾ സസ്പെൻഷനിലുള്ള ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാശ്മീർ പൊലീസും ചേർന്ന് സംയുക്ത തെരച്ചിൽ നടത്തുകയായിരുന്നു. ഉറിയിലെ ഹത്‌ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്. പിടിയിലായവർ സോപൂർ സബ് ഡിസ്ട്രിക്ട് സ്വദേശികളാണെന്ന് സൈന്യം വ്യക്തമാക്കി.
കരസേനയുടെ ചിനാർ കോറും ജമ്മു കാശ്മീർ പൊലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ഇവരുടെ ശ്രമം തടഞ്ഞത്. ഇവർക്കൊപ്പം അതിർത്തി ലംഘിച്ചെത്തിയ പാക് അധീന കാശ്മീർ സ്വദേശിയെയും സൈന്യം പിടികൂടി. പിടിയിലായ സീഷൻ അഹമ്മദ് മീർ എന്നയാളെ സൈന്യം പൊലീസിന് കൈമാറി. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |