
ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീംകോടതി വെറുതെവിട്ട സുരേന്ദ്ര കോലിയെ (50) മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാർ ലാൽമാതാ ക്ഷേത്രത്തിന് സമീപത്തെ സ്വന്തം ചായക്കടയിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാരാണ് കണ്ടത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. കൊലപാതകമാണോയെന്നതുൾപ്പെടെ പരിശോധിക്കുന്നു. കുറച്ചു മാസങ്ങളായി ഹരിദ്വാറിലായിരുന്നു താമസം. 5 ദിവസം മുമ്പാണ് ഇവിടെ ചായക്കട തുടങ്ങിയത്. ഉത്തരാഖണ്ഡ് അൽമോറ സ്വദേശിയാണ്. മാതാവ് മൂന്ന് വർഷം മുമ്പ് മരിച്ചു. ഭാര്യ ശാന്തീദേവി 10 വർഷം മുമ്പ് രണ്ടു മക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
രാജ്യം ഞെട്ടിയ കേസ്
2006 ഡിസംബറിൽ നോയിഡ നിതാരി ഗ്രാമത്തിലെ വീട്ടുവളപ്പിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും 20ഓളം അസ്ഥികൂടങ്ങൾ കണ്ടെത്തിയത് രാജ്യത്തെ ഞെട്ടിച്ചു. വീട്ടുടമയും ബിസിനസുകാരനുമായ മോനീന്ദർ സിംഗ് പാന്ഥറുടെ വീട്ടുജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. ഇരുവരും ചേർന്ന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. സുരേന്ദ്ര കോലിയാണ് ഇരകളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതെന്നും ആരോപിച്ചു. 2017ൽ വിചാരണക്കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചെങ്കിലും 2023 ഒക്ടോബറിൽ അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. 2025 നവംബറിൽ സുപ്രീംകോടതിയും കുറ്റവിമുക്തരാക്കിയതോടെ ജയിൽമോചിതനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |