
ചെന്നൈ : തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നയിക്കുന്ന മുന്നണിക്ക് സഖ്യത്തിന് സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് (എസ്.എസ്.ജെ.വി.എ) എന്ന് പേരിട്ടു. മലയാളത്തിൽ മതനിരപേക്ഷ സമൂഹ്യനീതി വിജയ മുന്നണി.
ഇന്നലെ ടി.വി.കെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനമായത്. കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ), വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), മരുമലർച്ചി ദ്രാവിഡ മന്നേറ്റ കഴകം (എം.ഡി.എം.കെ) എന്നിവ ഉൾപ്പെടുന്നതാണ് സഖ്യം.
ടി.വി.കെ പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യാണ് സഖ്യത്തിന്റെ അദ്ധ്യക്ഷൻ.
ദേശീയതലത്തിൽ 'ഇന്ത്യ"സഖ്യത്തിനൊപ്പം നിൽക്കാൻ മുന്നണിയുടെ ആദ്യയോഗം തീരുമാനിച്ചു. 'ഇന്ത്യ" മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അംഗീകരിക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പിനെ വിജയ് നയിക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലും സഖ്യ പങ്കാളികൾ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
ദേശീയ തലത്തിൽ 'ഇന്ത്യ" സഖ്യത്തിലെ പ്രധാനമന്ത്രിയെ അംഗീകരിക്കുമെന്ന് വിജയ് തന്നെ യോഗത്തിൽ പറഞ്ഞതോടെ ഇതു സംബന്ധിച്ച് നിലനിന്നിരുന്ന ടി.വി.കെ- കോൺഗ്രസ് അസ്വാരസ്യം മാറി.
എസ്.എസ്.ജെ.വി.എയ്ക്ക് വേണ്ടി മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |