
ന്യൂഡൽഹി: 12നും 13നും നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ലോകനേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകഴിഞ്ഞു. നൂറിലേറെ എൻ.എസ്.ജി കമാൻഡോകളും ആന്റി ഡ്രോൺ സംവിധാനങ്ങളും ഉൾപ്പെടുന്ന സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. 11 അംഗരാജ്യങ്ങളിൽനിന്നും 10 പങ്കാളി രാജ്യങ്ങളിൽനിന്നുമുള്ള രാഷ്ട്രത്തലവന്മാരും ഉന്നത പ്രതിനിധികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയവർ പങ്കെടുക്കും.പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് ഉച്ചകോടിയുടെ പ്രധാന വേദി.
11 ഹോട്ടലുകൾ ഹൈ
സെക്യൂരിറ്റി സോണിൽ
ലോകനേതാക്കളും പ്രതിനിധികളും താമസിക്കുന്ന 11 പ്രമുഖ ഹോട്ടലുകൾക്ക് പ്രത്യേക സുരക്ഷാ സംഘങ്ങളെ നിയോഗിച്ചു. ഓരോ ഹോട്ടലും പ്രത്യേക സുരക്ഷാ മേഖലയാക്കി. ഡൽഹി പൊലീസിനൊപ്പം കേന്ദ്ര സുരക്ഷാ ഏജൻസികളുമുണ്ട്. പുട്ടിനും റഷ്യൻ സംഘത്തിനും ഐ.ടി.സി മൗര്യയിലാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. ഷീ ജിൻ പിംഗും ചൈനീസ് പ്രതിനിധി സംഘവും താജ് പാലസിൽ തങ്ങും. ഷെറാട്ടൺ, താജ്മഹൽ, ദി ഇംപീരിയൽ, ദി ഒബ്‌റോയ്, ദി ലളിത് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലായാണ് മറ്റു രാഷ്ട്രത്തലവന്മാരുടെയും പ്രതിനിധി സംഘങ്ങളുടെയും താമസം. 3,000 -3,500 മുറികളാണ് ബുക്ക് ചെയ്തിട്ടുള്ളത്.
35 റോഡുകൾ
നിയന്ത്രണത്തിൽ
ലോകനേതാക്കളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുന്നതിനായി 35ലേറെ റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. 22 ഡൈവേർഷൻ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ല്യൂട്ടൻസ് ഡൽഹിയിലും ഭാരത് മണ്ഡപത്തിന് ചുറ്റുമുള്ള പ്രധാന പാതകളിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. നേതാക്കളുടെ വാഹനവ്യൂഹം കടന്നുപോകുന്ന സമയം റോഡുകൾ പൂർണമായും അടയ്ക്കും. വിമാനത്താവളത്തിലേക്കും ന്യൂഡൽഹി, പഴയ ഡൽഹി, ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്നവർ അധിക സമയം കണക്കാക്കി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. മെട്രോ സർവീസ് സാധാരണ നിലയിൽ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |