
ന്യൂഡൽഹി: ഇന്ത്യയിലെ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കാശ്‌മീരിലെ ഷിയ നേതാക്കളായ ആഗാ സയീദ് ഹസൻ മൊസവി അൽ സഫാവി, ഇമ്രാൻ റെസ അൻസാരി, ജെയിൻ സമുദായ നേതാവ് ആചാര്യ ലോകേഷ് മുനി, അജ്മേർ ഷരീഫ് ദർഗയിലെ ആത്മീയ നേതാവ് സയീദ് സൽമാൻ ചിഷ്‌തി, ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ്, പതജ്ഞലി ഗ്രൂപ്പിലെ ബാൽ കൃഷ്‌ണ തുടങ്ങിയവരുമായാണ് ചർച്ച നടത്തിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അന്ത്യമുണ്ടാകണമെന്നും ചർച്ചകളിലേക്കും നയതന്ത്ര ശ്രമങ്ങളിലേക്കും നീങ്ങണമെന്നും മത നേതാക്കൾ പറഞ്ഞു. ഡൽഹിയിലെ ഇറാനിയൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇറാൻ മിനാബിലെ സ്‌കൂളിലേക്ക് ഫെബ്രുവരിയിൽ യു.എസ് നടത്തിയ മിസൈലാക്രമണത്തിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും എംബസിയിൽ സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ സംഭാവനകളും രാഷ്ട്രീയ ചരിത്രവും രേഖപ്പെടുത്തിയിട്ടുള്ള പ്രധാൻമന്ത്രി സൻഗ്രഹാലയം പെസഷ്കിയാന്റെ മകൾ സാറ സന്ദർശിച്ചു. നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ള ബ്രിക്‌സ് ബസാറിലുമെത്തി. കൈത്തറി, കരകൗശല ഉത്പന്നങ്ങളടക്കം കണ്ടു. ഭർത്താവ് ഹസൻ മജീദിയും, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണ ദേവിയും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |