
ന്യൂഡൽഹി: ലോക നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ബ്രിക്സ് ഉച്ചകോടി പുരോഗമിക്കുമ്പോൾ കനത്ത സുരക്ഷാവലയത്തിൽ രാജ്യ തലസ്ഥാനം. ഭാരത് മണ്ഡപം, നേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്ക് പുറമെ നേതാക്കളുടെ സഞ്ചാരപാതകളിലും പല തട്ടിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 200 അർധസൈനിക കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. 500ലേറെ സി.സി.ടി.വി ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണം തുടരുന്നു.
ഭാരത് മണ്ഡപത്തിലും പ്രധാന ഹോട്ടലുകളിലും ഡൽഹി പൊലീസിന്റെ പ്രത്യേക പരിശീലനം നേടിയ നൂറിലേറെ നായ്ക്കളെ വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള പരിശോധനകൾ നടക്കുന്നു. ദേശീയ സുരക്ഷാ ഗാർഡിന്റെയും (എൻ.എസ്.ജി) സ്വാറ്റ് കമാൻഡോകളുടെയും സാന്നിദ്ധ്യവും സുരക്ഷ ശക്തമാക്കുന്നു. ഡ്രോൺ ഭീഷണി നേരിടാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകനേതാക്കളുടെ വാഹനവ്യൂഹങ്ങളുടെ സഞ്ചാരം കണക്കിലെടുത്ത് ഡൽഹിയിലെ 35ലേറെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴി തിരിച്ചുവിടലും ഏർപ്പെടുത്തി. ഇന്ന് രാത്രി 9.30 വരെ വിവിധ മേഖലകളിൽ നിയന്ത്രണം തുടരുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |