
മുംബയ്: യുവസേന (യു.ബി.ടി) ജില്ല അദ്ധ്യക്ഷൻ വിക്രം രന്ധാവെയുടെ വരവിൽ അല്പം പന്തികേടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പമുള്ളവരുടെ കൈയിൽ ചാക്കുകെട്ടുകൾ. മഹാരാഷ്ട്ര നാസിക്കിലെ നിഫാദ് നഗർ പഞ്ചായത്ത് സെക്രട്ടറി ധീരജ് ഭാംറെ തെല്ല് അമ്പരന്നു. അതിനിടെ ധീരജിന്റെ മേശപ്പുറത്ത് നാലു നായകൾ ഒന്നൊന്നായി ഇറങ്ങിയോടി. രന്ധാവെയാണ് ചാക്കുകെട്ടുകൾ അഴിച്ചു നായകളെ തുറന്നുവിട്ടത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. തെരുവുനായ ശല്യത്തിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം കാണാത്തതിനാലാണ് നാസിക്കിൽ അസാധാരണ പ്രതിഷേധം നടന്നത്. ഓരോ മാസവും പ്രദേശത്ത് നൂറുപേരെങ്കിലും നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നുണ്ടെന്നും നാനൂറിലെറെ നായകൾ അലഞ്ഞുതിരിയുന്നുണ്ടെന്നും രന്ധാവെ പറഞ്ഞു. ഉദ്യോഗസ്ഥൻ അവിടെ നിന്ന് മാറാതെ പരാതി മുഴുവൻ കേട്ടിരുന്നു. എട്ട് ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ നായ്ക്കളുമായി വരുമെന്ന മുന്നറിയിപ്പും നൽകിയാണ് രന്ധാവെയും പ്രവർത്തകരും മടങ്ങിയത്.
ആറുമാസമായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികൾക്കുൾപ്പെടെ കടിയേറ്റു. യാതൊരു നടപടിയുമെടുത്തില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്തിയത്.
- വിക്രം രന്ധാവെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |