ന്യൂഡൽഹി: ജന്തർമന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിനിടയിൽ പൊലീസിന്റെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസെടുത്തു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിലിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
എഫ്‌ഐആർ ഫയൽ ചെയ്യാൻ ആദ്യം പൊലീസ് തയ്യാറാകാതിരുന്നതോടെയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമാധാനപരമായ പ്രതിഷേധത്തിലൂടെയാണ് വിഷയത്തിൽ നടപടിയെടുക്കാൻ പ്രതിപക്ഷ നേതാവ് വഴിയൊരുക്കിയത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ 30 ദിവസമോ ആറുമാസമോ ഇരിക്കേണ്ടിവന്നാലും പരാതിയിൽ നടപടിയെടുക്കാതെ മടങ്ങില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഹിലിന്റെ മെഡിക്കൽ റിപ്പോർട്ടും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് അറിയിച്ചു. സമരത്തിൽ സാഹിലിന്റെ അമ്മയും പങ്കെടുത്തിരുന്നു. എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെ രാഹുൽ സാഹിലിന്റെ അമ്മയോട് 'ഇപ്പോൾ സന്തോഷമായില്ലേ?' എന്ന് ചോദിച്ചു.
പൊലീസ് നടപടി നീതിയിലേക്കുള്ള ആദ്യപടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പെല്ലറ്റുകൾ ശരീരത്തിൽ തറച്ചിട്ട് ഒരു മാസം കഴിഞ്ഞ ശേഷമാണ് കേസെടുത്തതെന്നും സാഹിലിന്റെ കണ്ണിൽ മൂന്ന് പെല്ലറ്റുകൾ ഉൾപ്പെടെ ശരീരത്തിൽ നിരവധി പെല്ലറ്റുകൾ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11.30ഓടെ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും വൈകിട്ട് 6.30ഓടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
A young man named Sahil was injured in an alleged pellet-gun attack by Delhi Police during a student protest at Jantar Mantar in New Delhi. Police initially refused to register an FIR, prompting Congress leader Rahul Gandhi and AICC General Secretary Priyanka Gandhi to accompany Sahil to the Parliament Street Police Station.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |