ലോര്‍ഡ്‌സ് (ലണ്ടന്‍): വനിതകളുടെ ട്വന്റി 20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് സോഫി മൊളീനക്‌സും സംഘവും പരാജയപ്പെടുത്തിയത്. 151 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബെത്ത് മൂണി, മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഫീബി ലിച്ച്ഫീല്‍ഡ് എന്നിവരാണ് ജയം അനായാസമാക്കിയത്. ബാറ്റിംഗിലും ബൗളിംഗിലും ഓസീസ് വനിതകളുടെ മികവാണ് ഫൈനലില്‍ കാണാനായത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഓപ്പണര്‍ ജോര്‍ജിയ വോളിനെ 9(6) പെട്ടെന്ന് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ബെത്ത് മൂണി 64(49) - ഫീബി ലിച്ച്ഫീല്‍ഡ് 48(35) സഖ്യം അതിവേഗം മുന്നേറി. 67 പന്തുകളില്‍ നിന്ന് 100 റണ്‍സാണ് സഖ്യം അടിച്ചെടുത്തത്. എലീസ് പെറി 13*(12), ആഷ്‌ലി ഗാര്‍ഡിനര്‍ 3*(2) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി. ഓപ്പണര്‍മാരായ ആമി ജോണ്‍സ് 6(6), ഡാനി വയറ്റ് ഹോഡ്ജ് 8(9) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് 58*(53) അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. അലീസ് കാപസെ 23(20), ഹീഥര്‍ നൈറ്റ് 2(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഫ്രെയാ കെംപ് 44*(28) അവസാന ഓവറുകളില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150ല്‍ എത്തിയത്.
ഓസ്‌ട്രേലിയന്‍ വനതികള്‍ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. റണ്‍സ് വഴങ്ങുന്നതില്‍ നന്നേ പിശുക്ക് കാണിച്ചതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 150ല്‍ ഒതുങ്ങിയത്. കിം ഗാര്‍ത്ത്, ലൂസി ഹാമില്‍ട്ടണ്‍, ക്യാപ്റ്റന്‍ സോഫി മൊളീനക്‌സ്, അനബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |