
ഏഷ്യൻ ഗെയിംസിന് നാളെ അയ്‌ചി- നഗോയയിൽ തുടക്കമാകുന്നു
ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ സംഘത്തിന്
മുറികിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്
നഗോയ : ജപ്പാനിലെ അയ്ചി -നഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കേ സംഘാടനത്തിലെ പിഴവുകൾ കല്ലുകടിയാകുന്നു. ഗെയിംസിനെത്തിയ താരങ്ങൾക്ക് താമസ സൗകര്യമൊരുക്കാൻ മണിക്കൂറുകൾ വൈകിയതുമാത്രമല്ല ലഭിച്ച താമസസൗകര്യങ്ങളുടെ നിലവാരക്കുറവും പരാതിയായി. നേരത്തേ ക്രൂയ്സ് കപ്പലിലെ ചോർച്ചയും വേണ്ടത്ര വലിപ്പമില്ലാത്ത കട്ടിലുകളുമാണ് പരാതിക്ക് ഇടയാക്കിയതെങ്കിൽ ഇപ്പോൾ തടികൊണ്ടുണ്ടാക്കിയ താത്കാലിക മുറികൾ താരങ്ങൾ എത്തുന്ന മുറയ്ക്ക് ലഭ്യമാക്കാൻ സംഘാടകർക്ക് കഴിയാത്തതാണ് പ്രശ്നമായത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നെത്തിയ അത്‌ലറ്റുകളും പരിശീലകരും മണിക്കൂറുകളോളം മുറികാത്ത് വെറും തറയിൽ കിടക്കേണ്ട സ്ഥിതിയുണ്ടായി.
നഗോയ: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ ഇന്ത്യൻ കായിക സംഘത്തിന് ഒരു കാര്യം പിടികിട്ടി. ഇവിടെ ഒന്നും അത്രവേഗത്തിൽ ആവില്ല. ജപ്പാൻകാരെപ്പോലെ നല്ല ക്ഷമവേണം. കാത്തിരുന്നേ മതിയാകൂ. അതിന്റെ ആദ്യ അനുഭവം ഇന്നലെ നഗോയയിലെ താത്കാലിക ഗെയിംസ് വില്ലേജിൽ വച്ചുതന്നെ കിട്ടി. ജപ്പാനിൽ വിമാനമിറങ്ങി ഗെയിംസ് വില്ലേജിലെത്തിയ ഇന്ത്യൻ സംഘം താമസിക്കാനുള്ള മുറികൾ ലഭിക്കാൻ 14 മണിക്കൂറാണ് കാത്തിരുന്നത്. എല്ലാവർക്കും മുറികിട്ടിയതുമില്ല. ചിലർക്ക് മറ്റുള്ളവരുമായി പങ്കിടേണ്ടിവന്നു. ചിലർക്ക് താത്ക്കാലികമായി ഹോട്ടലിലേക്ക് മാറേണ്ടി വന്നു. പല താരങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മുൻകൂട്ടി ബുക്ക് ചെയ്ത മുറികൾ റദ്ദാക്കപ്പെട്ടിരുന്നു. വിയറ്റ്‌നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലാൻഡ് ടീമുകൾക്കും ഇതേ വിധിയാണ് നേരിടേണ്ടിവന്നത്.
ഗെയിംസിന് പ്രധാനമായും ക്രൂയ്സ് ഷിപ്പിലാണ് താരങ്ങളുടെ താമസം ഒരുക്കിയിരിക്കുന്നതെങ്കിലും അതിൽ താത്പര്യമില്ലാത്തവർക്കായി തടികൊണ്ടുള്ള താത്കാലിക മുറികളടങ്ങിയ വില്ലേജും ഹോട്ടൽറൂമുകളും ഒരുക്കിയിട്ടുണ്ട്. മുൻ ഗെയിംസുകളിൽ ഒരൊറ്റ ഗെയിംസ് വില്ലേജായിരുന്നു. ഇക്കുറി ചെലവ് കുറയ്ക്കാനാണ് പുതിയ മാർഗം.എന്നാൽ 15000 താരങ്ങളെ പ്രതീക്ഷിച്ചിരുന്നിടത്ത് 17000 ആയി ഉയർന്നതാണ് മുറികിട്ടാതാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. പറയുന്നു.താമസസ്ഥലത്തുനിന്ന് ഗെയിംസ് വേദികളിലേക്കുള്ള ദൂരം കൂടുതലാണെന്നും പരാതിയുണ്ട്. ഷൂട്ടിംഗ് ടീമിന് താമസസ്ഥലത്ത് നിന്ന് പരിശീലന കേന്ദ്രത്തിൽ എത്തണമെങ്കിൽ രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യണം. കൂടാതെ പരിശീലനവേദികളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നും പരാതിയുയർന്നിട്ടുണ്ട്.
മഴ ഭീഷണിയും
നഗോയയിൽ ഇന്നലെ വലിയ മഴയുണ്ടായില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും നേരിയ മഴ പെയ്യാം.ഉദ്ഘാടനദിനമായ നാളെ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |