
റേസിംഗ് സന്റാൻഡറിനെ 7-2ന് തോൽപ്പിച്ച് ബാഴ്സലോണ
ആദ്യ 7മത്സരങ്ങളിൽ ബാഴ്സ അടിച്ചുകൂട്ടിയത് 33 ഗോളുകൾ
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ ഇക്കുറി പേരെടുത്ത സ്ട്രൈക്കർമാരില്ലാതെ സീസൺ തുടങ്ങിയ നിലവിലെ ചാമ്പ്യൻക്ളബ് എഫ്.സി ബാഴ്സലോണ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് മാത്രം നേടിയത് 33 ഗോളുകൾ. കഴിഞ്ഞരാത്രി റേസിംഗ് സന്റാൻഡറിനെ 7-2ന് തോൽപ്പിച്ച മത്സരത്തിലും ബാഴ്സയുടെ ഗോൾമേളം അരങ്ങേറി.നായകൻ റഫീഞ്ഞ ഹാട്രിക്ക് നേടിയ മത്സരത്തിൽ യാവോ കാൻസെലോ, ഗബ്രിയേൽ ജീസസ്, ലാമിൻ യമാൽ എന്നിവർ ഓരോ ഗോൾ നേടി. സന്റാൻഡറിന്റെ വിയ്യാബ്രേ ഒരു സെൽഫ് ഗോൾ സംഭാവനകൂടി ചെയ്തതോടെ ഗോളെണ്ണം ഏഴിലെത്തി.
എട്ടാം മിനിട്ടിൽ കാൻസെലോയിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്. 25-ാം മിനിട്ടിൽ റഫീഞ്ഞ തന്റെ ആദ്യ ഗോൾ നേടി.30-ാം മിനിട്ടിൽ മഗൂട്ട ഗുയേയിലൂടെ സന്റാൻഡർ ഒരു ഗോൾ തിരിച്ചടിച്ചു. 36-ാം മിനിട്ടിലെ വിയ്യാബ്രേയുടെ സെൽഫ് ഗോളും 42-ാം മിനിട്ടിലെ റഫീഞ്ഞയുടെ ഗോളും ചേർന്ന് ആദ്യ പകുതിയിൽ ബാഴ്സയെ 4-1ന് മുന്നിലെത്തിച്ചു. 65-ാം മിനിട്ടിൽ യാസിർ സബീരി ബാഴ്സയുടെ വലകുലുക്കിയെങ്കിലും രണ്ട് മിനിട്ടിനകം റഫീഞ്ഞ ഹാട്രിക്ക് പൂർത്തിയാക്കി.
79-ാം മിനിട്ടിൽ ജീസസും 89-ാം മിനിട്ടി യമാലും സ്കോർ ചെയ്ത് പട്ടിക പൂർത്തിയാക്കി.
ഈ വിജയത്തോടെ ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ഒന്നാമത്. രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ് ബാഴ്‌സ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |