SignIn
Kerala Kaumudi Online
Thursday, 18 June 2026 4.14 PM IST

ടെസ്റ്റില്‍ ടി20 കളിച്ച് ഇന്ത്യ, അവസാന ദിനം പൊടിപൊടിക്കും; കാണ്‍പൂര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

READ ENGLISH VERSION
ind-vs-ban
ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തില്‍ നിന്ന് | Photo: facebook.com/IndianCricketTeam

കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസത്തെ കളി ബാക്കി നില്‍ക്കെ സമനിലയോ ഇന്ത്യന്‍ ജയമോ ആയിരിക്കും അന്തിമ ഫലം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് സാദ്ധ്യതയുള്ളൂ. ആദ്യം ദിവസം കളി നടന്നത് വെറും 35 ഓവറുകള്‍ മാത്രം, മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ബംഗ്ലാദേശ് 105 എന്ന നിലയിലായിരുന്നു. പിന്നീട് രണ്ട് ദിവസവും ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. നാലാം ദിനം കളത്തില്‍ കണ്ടത് വെള്ളക്കുപ്പായമണിഞ്ഞുള്ള ടി20.

സ്‌കോര്‍: ബംഗ്ലാദേശ് 233 & 26-2, ഇന്ത്യ 285-9 ഡിക്ലയേര്‍ഡ്

നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് 233 റണ്‍സിന് ഓള്‍ഔട്ടായി. മൊമിനുള്‍ ഹഖിന്റെ സെഞ്ച്വറി (107) മികവിലാണ് പിടിച്ചുനിന്നത്. 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. മുഷ്ഫിഖ്വര്‍ റഹീം (11), ലിറ്റണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി. മെഹ്ദി ഹസന്‍ മിറാസ് (20) റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, അശ്വിന്‍, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കളിച്ചത് ടി20 ശൈലിയില്‍. നേരിട്ട ആദ്യ രണ്ട് പന്തുകള്‍ സിക്‌സറടിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 23 (11) നയം വ്യക്തമാക്കി. മൂന്ന് ഓവറില്‍ 50 പിന്നിട്ട ഇന്ത്യ 10.1 ഓവറില്‍ നൂറ് കടന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150 എന്നീ ടീം സ്‌കോര്‍ പിന്നിടുന്ന സംഘമെന്ന റെക്കോഡും രോഹിത്തും സംഘവും സ്വന്തമാക്കി. 34.4 ഓവര്‍ മാത്രം ബാറ്റ് ചെയ്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ച് കൂട്ടിയത് 285 റണ്‍സ്. യശ്വസി ജയ്‌സ്‌വാള്‍ 72(51), കെഎല്‍ രാഹുല്‍ 68(43) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കൊഹ്ലി 47(35) റണ്‍സ് നേടി.

52 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ശേഷം ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ നാല് വിക്കറ്റ് വീതവും ഹസന്‍ മഹ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ 26ന് രണ്ട് എന്ന നിലയിലാണ് നാലാം ദിനം കളി അവസാനിപ്പിച്ചത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ ലീഡിനേക്കാള്‍ 26 റണ്‍സ് പിന്നിലാണവര്‍. സാക്കിര്‍ ഹസന്‍ (10), നൈറ്റ് വാച്ച്മാന്‍ ഹസന്‍ മഹ്മൂദ് എന്നിവരെ അശ്വിന്‍ പുറത്താക്കി. ഷാദ്മാന്‍ ഇസ്ലാം (7), മൊമിനുള്‍ ഹഖ് (0*) എന്നിവരാണ് ക്രീസില്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360