SignIn
Kerala Kaumudi Online
Saturday, 12 September 2026 9.38 PM IST

സച്ചിനെ മറികടന്ന് റൂട്ട്; ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർദ്ധ  സെഞ്ച്വറികളുടെ റെക്കോർഡ് ഇനി ഇംഗ്ലീഷ് താരത്തിന്

jo-root-sachin-
ജോ റൂട്ട്,​ സച്ചിൻ ടെണ്ടുൽക്കർ

എഡ്ജ്ബാസ്റ്റൺ: ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് സ്വന്തമാക്കി ജോ റൂട്ട്. ഇതോടെ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയായി. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു റൂട്ടിന്റെ നേട്ടം. 39 പന്തിൽ 62 റൺസുമായി പുറത്താകാതെയാണ് റൂട്ട്, ടെസ്റ്റിലെ അർദ്ധസെഞ്ച്വറികളുടെ എണ്ണം 69 ആക്കി ഉയർത്തിയത്. സച്ചിന്റെ പേരിലുള്ള 68 അർദ്ധഞ്ച്വറികളാണ് റൂട്ട് മറികടന്നത്. ശിവ്നരെയ്ൻ ചന്ദർപോൾ 66 അർദ്ധഞ്ച്വറികളുമായി മൂന്നാം സ്ഥാനത്താണ്. അലൻ ബോർഡറും രാഹുൽ ദ്രാവിഡും 63 വീതം അർദ്ധസെഞ്ച്വറികളുമായി തൊട്ടുപിന്നിലുണ്ട്. റിക്കി പോണ്ടിംഗിന് 62 അർദ്ധഞ്ച്വറികളാണുള്ളത്.

അതേസമയം എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഇതോടെ നാല് വ്യത്യസ്ത വേദികളിൽ 1000ലേറെ ടെസ്റ്റ് റൺസ് നേടിയ അപൂർവ താരങ്ങളുടെ പട്ടികയിലും റൂട്ട് ഇടംപിടിച്ചു. ലോർഡ്സിൽ 2203 റൺസും മാഞ്ചസ്റ്ററിൽ 1128 റൺസും ഓവലിൽ 1050 റൺസുമാണ് റൂട്ടിന്റെ സമ്പാദ്യം. എഡ്ജ്ബാസ്റ്റണിൽ 1000 റൺസ് പിന്നിട്ടതോടെ നാല് വേദികളിൽ ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ താരമായി റൂട്ട് മാറി. ദക്ഷിണാഫ്രിക്ൻ മുൻ ഓൾറൗണ്ടർ ജാക്വസ് കാലിസിനും ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനും പിന്നാലെയാണ് റൂട്ട് ഈ നേട്ടത്തിലെത്തുന്നത്.

പാകിസ്ഥാനെ എട്ടു വിക്കറ്റിന് തകർത്തു

റൂട്ടിന്റെ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാം ടെസ്റ്റിൽ 130 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. റൂട്ട് 62 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ജോർഡൻ കോക്സ് 59 റൺസുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആദ്യ ഇന്നിം‌ഗ്‌സിൽ പാകിസ്ഥാൻ വെറും 133 റൺസിനാണ് പുറത്തായത്. തുടർന്ന് ഇംഗ്ലണ്ട് 453 റൺസ് അടിച്ചുകൂട്ടി 320 റൺസിന്റെ ഒന്നാം ഇന്നിം‌ഗ്‌സ് ലീഡ് സ്വന്തമാക്കി. ഹാരി ബ്രൂക്ക് 75, ജാമി സ്മിത്ത് 69, ഡാൻ ലോറൻസ് 65, എമിലിയോ ഗേ 60, ഒല്ലി റോബിൻസൺ 50 എന്നിവർ ഇംഗ്ലണ്ടിനുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

രണ്ടാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ ശക്തമായി തിരിച്ചെത്തിയെങ്കിലും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ല. ഷാൻ മസൂദ് 95, ബാബർ അസം 76, അരങ്ങേറ്റക്കാരൻ റസാഉല്ല 81 എന്നിവർ ചേർന്നാണ് പാകിസ്ഥാന്റെ സ്‌കോർ ഉയർത്തിയത്. റസാഉല്ലയും മുഹമ്മദ് അബ്ബാസും ചേർന്ന് ഒൻപതാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. എന്നാൽ 449 റൺസിൽ പാകിസ്ഥാൻ പുറത്തായതോടെ ഇംഗ്ലണ്ടിന് 130 റൺസിന്റെ വിജയലക്ഷ്യം ലഭിച്ചു. അനായാസം ലക്ഷ്യം മറികടന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹെഡിംഗ്‌ലിയിലും ലോർഡ്‌സിലും നേടിയ വിജയങ്ങൾക്ക് പിന്നാലെയാണ് എഡ്ജ്ബാസ്റ്റണിലും ജയിച്ച് ഇംഗ്ലണ്ട് പരമ്പര 3-0ന് തൂത്തുവാരിയത്.

English Summary

England captain Joe Root broke Sachin Tendulkar’s record for the most Test half-centuries, reaching 69 fifties during England’s eight-wicket win over Pakistan at Edgbaston. Root also became the first batter to score 1,000 Test runs at the venue and the third player to achieve 1,000-plus runs at four different Test grounds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JO ROOT, SACHIN TENDULKAR, RECORD BREAK, CRICKET RECORD, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360