ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിൽ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് വമ്പൻ പരീക്ഷണം. ഇന്ത്യയുടെ കൗമാര താരം നേരിടേണ്ടി വന്നത് സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയുടെ പന്തുകളെയാണ്. പരിക്കിന് ശേഷം ഫിറ്റ്നസ് നേടി തിരിച്ചെത്തിയ ബുംറയുടെ പന്തുകൾ നേരിടുന്നത് വൈഭവിന് അത്ര എളുപ്പമായിരുന്നില്ല.
ഐപിഎൽ മത്സരങ്ങളിൽ ബുംറയുടെ പന്തുകളിൽ വൈഭവ് നിരവധി ബൗണ്ടറികൾ നേടിയിട്ടുണ്ടെങ്കിലും നെറ്റ്സിൽ അങ്ങനെയായിരുന്നില്ല സ്ഥിതി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലനം നടന്നത്. വേഗവും പന്തിന്റെ ചലനവും വ്യത്യസ്ത ലെംഗ്തുകളും മാറി മാറി പരീക്ഷിക്കുന്ന തരത്തിലായിരുന്നു ബുംറയുടെ ബൗളിംഗ്. നിർഭയമായ ഷോട്ടുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള വൈഭവിന് ബുംറയുടെ പന്തുകൾ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
ആദ്യം ഗുഡ് ലെംഗ്തിൽ പന്തെറിഞ്ഞ ബുംറ വൈഭവിന്റെ ബാറ്റ് മിസ് ചെയ്തു. പിന്നാലെ സമാനമായ ലെംഗ്തിൽ വീണ്ടും പന്തെറിഞ്ഞ ബുംറ വൈഭവിനെ പെട്ടെന്ന് ഷോട്ട് കളിക്കാൻ നിർബന്ധിതനാക്കി. തുടർന്ന് ഫുൾ ലെംഗ്തിലേക്ക് മാറിയ ബുംറ യോർക്കർ എറിഞ്ഞു. വൈഭവ് കഷ്ടപ്പെട്ടാണ് ആ പന്ത് തടഞ്ഞത്. തുടർച്ചയായി വേഗത്തിലും ലെംഗ്തിലുമുള്ള ബൗളിംഗിലൂടെ ഇടംകൈയൻ ബാറ്ററെ ബുംറ സമ്മർദ്ദത്തിലാക്കുകയാിരുന്നു.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നിരുന്ന ബുംറയുടെ തിരിച്ചുവരവ് മുന്നത്തേക്കാൾ മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു വ്യാഴാഴ്ച നടന്ന പരിശീലന സെഷൻ. അർഷ്ദീപ് സിംഗ്, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവർക്കൊപ്പമാണ് ബുംറ പരിശീലനത്തിൽ പങ്കെടുത്തത്. ബാറ്റിംഗിൽ നേരിട്ട പരീക്ഷണത്തിനൊപ്പം ബൗളിംഗിലും വൈഭവിന് വെല്ലുവിളി നേരിടേണ്ടി വന്നു. പരിശീലനത്തിനിടെ നിരവധി ക്യാച്ചുകൾ താരത്തിന് നഷ്ടമായി. ഇതോടെ ഇന്ത്യൻ ടീമിനൊപ്പമുള്ള യുവതാരത്തിന്റെ പരിശീലന സെഷൻ പ്രതീക്ഷിച്ചതിലും കടുത്തതായി.
ചെറുപ്പത്തിൽ തന്നെ നിർഭയമായ ബാറ്റിംഗിലൂടെ ശ്രദ്ധ നേടിയ വൈഭവ് സൂര്യവംശിക്ക് ബുംറയ്ക്കെതിരായ പരിശീലന സെഷൻ വലിയൊരു അനുഭവമായിരുന്നിരിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
Fifteen-year-old Vaibhav Sooryavanshi faced a tough challenge against Jasprit Bumrah during India’s training session ahead of the T20I series against Afghanistan. Although Vaibhav had previously attacked Bumrah successfully in the IPL, the nets proved different. Bumrah tested him with pace, movement, varying lengths and yorkers, putting the young left-hander under constant pressure during the intense session.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |