
ദുബായ് : വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിന്റെ ഫൈനലിൽ നാളെ ഇന്ത്യയും ശ്രീലങ്കയും ഏറ്രുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ പാകിസ്ഥാനെ 4 വിക്കറ്റിന് കീഴടക്കിയാണ് ശ്രീലങ്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ 130 റൺസ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും 18.4 ഓവറിൽ 6 വിക്കറ്ര് നഷ്‌ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (134/6). ഒരുഘട്ടത്തിൽ 33/4 എന്ന നിലയിലായിരുന്ന ലങ്കയെ ഹർഷിത സമരവിക്രമയും 931 പന്തിൽ 36), കവിഷ ദിൽഹരിയും (33) ചേർന്നാണ് വിജയവഴിയിൽ എത്തിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 59 പന്തിൽ 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവാസന ഓവറുകളിൽ ആഞ്ഞടിച്ച നിലാക്ഷി ഡിസിൽവയും (10 പന്തിൽ പുറത്താകാതെ 18), കൗഷനിയും (4 പന്തിൽ പുറത്താകാതെ 10)ലങ്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പാക് ക്യാപ്ടൻ ഫാത്തിമ സന 4 വിക്കറ്രുകൾ വീഴ്‌ത്തി. എന്നാൽ നിർണായകമായ 19ാം ഓവറിൽ താരം നോബോളിൽ വഴങ്ങിയ സിക്സ് ലങ്കയ്ക്ക് അനുഗഹ്രഹമായി.
നേരത്തേ 36 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 47 റൺസുമായി പുറത്താകാതെ നിന്ന ഫാത്തിമ സന തന്നെയാണ് പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. കളിയിലെ താരവും ഫാത്തിമയാണ്.
ആദ്യ സെമിയിൽ ബംഗ്ലാദേശിനെ 40 റൺസിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |