SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.28 PM IST

'ഒരോവറിൽ ആറ് ഫോറടിക്കാൻ കഴിവുള്ള കളിക്കാരനാണ്, അവസരം ലഭിച്ചിട്ടും മുതലാക്കാൻ കഴിഞ്ഞില്ല', യുവ താരത്തെ വിമർശിച്ച് മുഹമ്മദ് കൈഫ്

kaif

മുംബയ്: ഐപിഎൽ 2025 സീസൺ ലേലം നടന്നത് കഴിഞ്ഞദിവസമാണ്. ഋഷഭ് പന്തിനെപ്പോലെ പ്രതീക്ഷിച്ചിരുന്ന ചില താരങ്ങൾ കോടികൾ സ്വന്തമാക്കി. ലേലത്തിൽ മുൻ ഡൽഹി താരത്തിനെ 27 കോടി മുടക്കിയാണ് ലക്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ഇതിനിടെ മുൻപ് കോടികൾ നൽകി വിവിധ ഫ്രാഞ്ചൈസികൾ വാങ്ങിയ ചില താരങ്ങൾ ഇത്തവണ ആരും വാങ്ങാതെ പുറത്തായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിലുണ്ടായിരുന്ന ശാർദ്ദുൽ ഠാക്കൂറിനെ ഇത്തവണ ആരും വാങ്ങിയില്ല.

മുൻ ഓസീസ് ഓപ്പണറും സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയിലെ പ്രമുഖ താരവുമായ ഡേവിഡ് വാർണർ, സൺറൈസേഴ്‌സ്, ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ന്യൂസിലാന്റ് നായകൻ കെയിൻ വില്യംസൺ എന്നിവരും വിറ്റുപോകാത്ത ചിലരാണ്. ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധയാകർഷിക്കുന്ന പേരാണ് പ്രിഥ്വി ഷായുടേത്. ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്ന ഷായെ 75 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് ഇത്തവണ ലേലത്തിൽ വിളിച്ചിരുന്നത്. എന്നാൽ ഒരു ഫ്രാഞ്ചൈസിയും 25കാരനായ താരത്തിന് വേണ്ടി മുന്നോട്ട്‌വന്നില്ല.

പ്രിഥ്വി ഷായുടെ ഫിറ്റ്‌നസിലെ ശ്രദ്ധയില്ലായ്‌മയും വളരെ മോശം ഫോമും താരത്തിനെതിരെ നിരവധി മുൻ താരങ്ങളുടേതടക്കം വിമർശനത്തിന് ഇടയായി. ഇപ്പോഴിതാ പ്രിഥ്വി ഷായ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസ് കോച്ചുമായ മുഹമ്മദ് കൈഫ്. ഫ്രാഞ്ചൈസികൾക്ക് ഷായിൽ താൽപര്യമില്ലാത്തതിന് കാരണം യുവതാരം തന്നെയാണെന്ന് കൈഫ് പറയുന്നു. മോശം പ്രകടനം തുടരുമ്പോഴും അടുത്ത മത്സരത്തിൽ ഷായെ ഉൾപ്പെടുത്തണോ എന്ന് എപ്പോഴും ഡൽഹിയ്‌ക്ക് ആലോചിക്കേണ്ടി വന്നിരുന്നു എന്ന് കൈഫ് പറയുന്നു.

'പ്രിഥ്വി ഷാ ഒരു പവർപ്ളേ പ്ളെയർ ആയിരുന്നു. ഒരോവറിൽ ആറ് ബൗണ്ടറികൾ അടിക്കാൻ അയാൾക്ക് കഴിവുണ്ട്. ശിവം മാവിക്കെതിരെയാണ് അയാൾ ഇങ്ങനെ കളിച്ചത്. ഒരുപാട് സാദ്ധ്യതകൾ ഉള്ള കളിക്കാരനായിരുന്നു. ഇന്ന് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ നമ്മൾ ജയിക്കുമെന്ന് കരുതി ഒരുപാട് അയാളെ പിന്തുണച്ചു. ഓരോ തവണ യോഗത്തിലും പ്രിഥ്വി ഷായെ ഉൾപ്പെടുത്തണോ പുറത്തിരുത്തണോ എന്ന് ഞങ്ങൾ ചർച്ച നടത്തി. രാത്രി അവനെ ടീമിൽ നിന്ന് നീക്കിനിർത്താം എന്ന് തീരുമാനിക്കും. പക്ഷെ രാവിലെയാകുമ്പോൾ ടീമിലുണ്ടാകും.' ഒരു സ്വകാര്യ ഒടിടി പ്ളാറ്റ്‌ഫോമിലെ ചർച്ചയിൽ കൈഫ് പറഞ്ഞു.

'നിരവധി അവസരങ്ങൾ ഷായ്‌ക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കിയില്ല. പല കളിക്കാർക്കും അത്രയും അവസരം ലഭിച്ചില്ല. പക്ഷെ ഷായ്‌ക്ക് ലഭിച്ചു. ഫോം മോശമാണെന്നതും കളിയെക്കുറിച്ചും ഷായ്‌ക്ക് ചിന്തിക്കേണ്ടി വരും.' കൈഫ് ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ 7.5 കോടിക്കാണ് ഷായെ ഡൽഹിയിൽ എടുത്തത്. എന്നാൽ എട്ട് മത്സരങ്ങളിൽ 24.75 ശതാശരിയിൽ 198 റൺസ് മാത്രമേ ഷാ നേടിയുള്ളൂ. ഒരേയൊരു അർദ്ധ സെഞ്ച്വറിയാണ് നേടിയതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MOHAMMAD KAIF, FORMER PLAYER, YOUNG BATTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360