ന്യൂഡൽഹി: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ വിജയം നേടിയ ഇന്ത്യ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കപ്പ് വാങ്ങാൻ വിസമ്മതിച്ചത് ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇക്കാര്യത്തിൽ നഖ്‌വി യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിൽ ഞായറാഴ്ച നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. എന്നാൽ കപ്പ് ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായില്ല.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഇതേ ഗ്രൗണ്ടിൽ നടന്ന പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം സൂര്യകുമാർ യാദവ് നായകനായ ഇന്ത്യൻ ടീമും കപ്പ് സമ്മാനിക്കേണ്ട നഖ്‌വിയുടെ പക്കൽ നിന്നും ട്രോഫി വാങ്ങിയില്ല. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പുരുഷ ടീമിന്റെ തീരുമാനം.
'ഞങ്ങൾ ടീമംഗങ്ങളുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് അദ്ദേഹത്തിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൂട്ടായ തീരുമാനമായിരുന്നു. അദ്ദേഹവും അതിൽ എതിർപ്പൊന്നും ഉന്നയിച്ചില്ല,' -ടീമിനൊപ്പം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശുക്ല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടീമിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും നഖ്‌വി ട്രോഫി നൽകേണ്ടയാൾക്ക് നൽകിയ ശേഷം അവിടെനിന്ന് മടങ്ങിയിരുന്നുവെന്നും ശുക്ല വ്യക്തമാക്കി. ഏഷ്യാ കപ്പ് ഫൈനലിനിടെ സൈകിയയും നഖ്‌വിയും സംസാരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെക്കുറിച്ചും ശുക്ല പ്രതികരിച്ചു. ഇരുവരും തമ്മിൽ ഔദ്യോഗിക ഇടപെടൽ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമിനെ ശുക്ല അഭിനന്ദിക്കുകയും ചെയ്തു. ജപ്പാനിൽ നടക്കുന്ന വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും ടീം മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
BCCI Vice President Rajiv Shukla confirmed that the Indian women's cricket team's collective decision not to receive the Asia Cup trophy from ACC Chairman Mohsin Naqvi after defeating Sri Lanka in the final was pre-planned, noting that Naqvi raised no objections to the gesture.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |