
ഡർബൻ (ദക്ഷിണാഫ്രിക്ക): കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന മാരക വിഷമുള്ള ബ്ലാക്ക് മാംബ പാമ്പിനെ പിടികൂടി. ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ സീവ്യൂവിലുള്ള വീട്ടിൽ കയറിയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ നിക്ക് ഇവാൻസും ഡോ. കാർല ഗോഡെയും ചേർന്നാണ് കട്ടിലിനടിയിൽ നിന്ന് സാഹസികമായി പുറത്തെടുത്തത്.
ഔദ്യോഗിക യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് ഇവർക്ക് പാമ്പുകളെ പിടികൂടാൻ രണ്ട് ഫോൺ കോളുകൾ വന്നത്. ഇതിൽ ആദ്യത്തേത് മോസ്ലിയിലുള്ള ഒരു വീട്ടിൽ നിന്നായിരുന്നു. സ്ഥിരമായി പാമ്പുകൾ വരാറുള്ള ആ വീട്ടിലെ സ്ത്രീ ആദ്യം വിചാരിച്ചത് അണലിയാണെന്നായിരുന്നു. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് മാരക വിഷമുള്ള ബ്ലാക്ക് മാംബയെന്ന് തിരിച്ചറിഞ്ഞത്. ഇതിന് തൊട്ടുപിന്നാലെയാണ് സീവ്യൂവിൽ നിന്നും രണ്ടാമത്തെ കോൾ വന്നത്. അവിടെയുള്ള ഒരു താൽക്കാലിക വീടിനുള്ളിലേക്ക് പാമ്പ് കയറി ഒളിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വീടിന്റെ പല ഭാഗങ്ങളിലും വിടവുകൾ ഉണ്ടായിരുന്നതിനാൽ പാമ്പ് എവിടെ വേണമെങ്കിലും ഒളിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പാമ്പ് നീങ്ങുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നിക്ക് ഇവാൻസ് കട്ടിലിന് മുകളിൽ കയറി ചെറിയൊരു വിടവിലൂടെ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പ്രത്യേക സ്‌നേക്ക് ടോംഗ്സ് ഉപയോഗിച്ച് പാമ്പിനെ കട്ടിലിന് മുകളിലേക്ക് വലിച്ചെടുത്ത് പിടികൂടി.
ആഫ്രിക്കയിൽ കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ബ്ലാക്ക് മാംബ. ഇതിന്റെ ഒരു കടി പോലും മനുഷ്യന്റെ ജീവന് അപകടമുണ്ടാക്കാൻ പോന്നത്ര മാരക വിഷമാണുള്ളത്. കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ളയിടങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. ആളുകൾ വനപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാൻ പ്രധാന കാരണം. കൂടാതെ മനുഷ്യർ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ കാരണം പെരുകുന്ന എലികളും പാമ്പുകളെ വീടുകളിലേക്ക് ആകർഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |