സിയോൾ: ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ദക്ഷിണ കൊറിയൻ ഫുട്ബോൾ ടീം കോച്ച് ഹോംഗ് മ്യുംഗ് ബോ രാജിവച്ചിരുന്നു. ജൂൺ 24ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് കൊറിയ ലോകകപ്പിൽ നിന്നും പുറത്തായത്. രണ്ടു മത്സരത്തിൽ പരാജയപ്പെട്ട ടീം ഒരു വിജയത്തിന്റെ ആശ്വാസത്തിലാണ് മടങ്ങിയത്. ടീമിന്റെ പുറത്താകലിന് പിന്നാലെ കോച്ച് ഹോംഗിനെതിരെ പ്രതിഷേധവുമായി ദക്ഷിണ കൊറിയൻ ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിരുന്നു.
കോച്ചും ടീമംഗങ്ങളും ജന്മനാട്ടിൽ തിരിച്ചെത്തിയതിനിടെ നടന്ന ആരാധകരുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്. വെളുപ്പിന് നാല് മണിയോടെയാണ് ടീം വിമാനത്താവളത്തിലെത്തിയത്. പ്രതിഷേധക്കാരിൽ നിന്നും രക്ഷപ്പെടാനാണ് ഈ സമയം തിരഞ്ഞെടുത്തത്. എന്നാൽ ഇവരെ ഞെട്ടിച്ചുകൊണ്ട് വലിയ ജനക്കൂട്ടമാണ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നത്. ടീമിനും കോച്ചിനുമെതിരായ പോസ്റ്ററുകളുമായാണ് ഫുട്ബോൾ ആരാധകരെത്തിയത്. പരമാവധി അപരമാനിച്ചാണ് ടീമിനെയും കോച്ചിനെയും സ്വീകരിച്ചത്. ഹോംഗിന്റെ മുഖം വികൃതമാക്കിയിരിക്കുന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.
അതേസമയം, കൊറിയയിൽ ചില കടകളിൽ പ്രവേശിക്കുന്നതിന് ഹോംഗിന് വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ടീമിനും കോച്ചിനുമെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസമാണ് വാർത്താസമ്മേളനത്തിൽ ഹോംഗ് രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടീമിനെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത ആരാധകരോട് ഹോംഗ് ക്ഷമ ചോദിച്ചിരുന്നു. തോൽവിയെ ന്യായീകരിക്കാനില്ലെന്നും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നും ടീമിന് തന്റെ പിന്തുണയുണ്ടാകുമെന്ന് അറിയിച്ച ഹോംഗ് അവരിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |