
ദോഹ: ഇറാൻ-യു.എസ് ഏറ്റുമുട്ടൽ നിലച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തടസമായി നയതന്ത്ര കുരുക്ക് മുറുകുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ അപ്രസക്തമാക്കിയ ഇറാൻ, ഇന്നലെ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല.
ഇറാനുമായുള്ള ചർച്ച ദോഹയിൽ പുനരാരംഭിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം. ഇറാൻ ചർച്ചയ്ക്ക് അഭ്യർത്ഥിച്ചെന്നും അവകാശപ്പെട്ടിരുന്നു. യു.എസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ദോഹയിൽ നടക്കില്ലെന്ന് ഖത്തർ ഇന്നലെ വ്യക്തത വരുത്തി. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറേഡ് കുഷ്നറും ദോഹയിലെത്തിയിട്ടുണ്ട്. ഇവർ ഖത്തർ അധികൃതരുമായി ചർച്ച നടത്തിയ ശേഷം മടങ്ങും.
അതേ സമയം, ഇറാന്റെ സാങ്കേതിക സംഘം ഈ ആഴ്ച ദോഹയിലെത്തും. 18ന് നിലവിൽ വന്ന ഇടക്കാല സമാധാന കരാറുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കെത്തുന്ന ഇവരും ഖത്തർ ഉദ്യോഗസ്ഥരെയാണ് കാണുക.
സർവീസ് ചാർജിന് സാദ്ധ്യത
യുദ്ധം പൂർണമായി അവസാനിച്ച ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സർവീസ് ചാർജ് ഈടാക്കുന്നത് ഇറാന്റെയും ഒമാന്റെയും പരിഗണനയിലെന്ന് റിപ്പോർട്ട്
ഹോർമുസിലെ നേവൽ മൈനുകൾ നീക്കാനുള്ള യു.എസ്-ഫ്രാൻസ്-ഒമാൻ സംയുക്ത നീക്കത്തെ എതിർത്ത് ഇറാൻ. ഹോർമുസിന്റെ പരമാധികാരം തങ്ങൾക്കെന്ന് ആവർത്തിച്ചു
ചർച്ചയിൽ പുരോഗതിയുണ്ടായാൽ മാത്രമേ രാജ്യത്ത് മരവിപ്പിക്കപ്പെട്ട ഇറാന്റെ 600 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകൂ എന്ന് ഖത്തർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |