വെയിൽസ്: വെയിൽസ് തീരത്തുണ്ടായ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ. കടലിൽ തകർന്നുവീണ മൈക്രോലൈറ്റ് വിമാനത്തിന്റെ ചിറകിലാണ് ഇവർ അഭയം തേടിയത്. ലൈഫ് ജാക്കറ്റ് ധരിച്ച് വിമാനത്തിന്റെ ചിറകിലിരുന്ന യാത്രക്കാരെ കണ്ട് രക്ഷാപ്രവർത്തകർ അമ്പരന്നു.
അയർലൻഡിൽ നിന്ന് ഇറ്റലിയിലേയ്‌ക്ക് പോകുന്നതിനിടെ ഇന്ധനം നിറയ്‌ക്കാനായി വിമാനം വെയിൽസിലെ അബെർപോർത്ത് ഗ്രാമത്തിലേക്ക് തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് വിമാനം കടലിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. പൈലറ്റ് ഉൾപ്പടെ രണ്ടുപേർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
തീരത്തു നിന്ന് ഏകദേശം ഒമ്പത് നോട്ടിക്കൽ മൈൽ അകലെയാണ് വിമാനം തകർന്നുവീണത്. വിമാനം കടലിൽ പതിക്കുന്നതിന് മുൻപ് പൈലറ്റ് നൽകിയ മെയ്ഡേ സന്ദേശം (അപായസന്ദേശം) കോസ്റ്റ്‌ഗാർഡിന് ലഭിച്ചു. നിമിഷങ്ങൾക്കകം കോസ്‌റ്റ്ഗാർഡ് ഈ സന്ദേശം ബന്ധപ്പെട്ട സംഘങ്ങൾക്ക് കൈമാറുകയും രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും ചെയ്‌തു. എന്നാൽ അവരെത്തുമ്പോഴേക്കും അപകടത്തിൽപ്പെട്ടവർ പാതിമുങ്ങിയ വിമാനത്തിന്റെ ചിറകിൽ അഭയം തേടുകയായിരുന്നു.
പുറമെ പരിക്കുകൾ ഇല്ലായിരുന്നില്ലെങ്കിലും അപകടത്തിൽ നിന്നുണ്ടായ മാനസികാഘാതം ചെറുതായിരുന്നില്ല. ഉടൻതന്നെ ലൈഫ്‌ബോട്ടിൽ ഇരുവരെയും കരയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി. ഒരു രാത്രി നിരീക്ഷണത്തിൽകഴിഞ്ഞ ശേഷം തൊട്ടടുത്തദിവസംതന്നെ പൂർണ ആരോഗ്യവാന്മാരായി ഇരുവരും ആശുപത്രിവിട്ടു. വെയിൽസിലെ തീരസംരക്ഷണ സേനയും റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷനും ചേർന്നാണ് ഈ അത്ഭുതരക്ഷപ്പെടലിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |