
വാഷിംഗ്ടൺ: വെനസ്വേല മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിനെ (69) ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യം. സിലിയയുടെ ഹൃദയ സംബന്ധമായ രോഗം വഷളായെന്നും ശസ്ത്രക്രിയ വേണ്ടിവന്നേക്കാമെന്നതിനാൽ അവരെ ബ്രൂക്ക്‌ലിനിലെ ഫെഡറൽ ജയിലിൽ നിന്ന് മാൻഹട്ടണിൽ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നും അഭിഭാഷകർ ന്യൂയോർക്ക് കോടതിയെ അറിയിച്ചു.
സിലിയയ്ക്ക് ജയിലിൽ വച്ച് ഹൃദയാഘാതം ഉണ്ടായെന്ന് സംശയിക്കുന്നതായും അഭിഭാഷകർ പറഞ്ഞു. ജയിലിലെ സമ്മർദ്ദം മൂലം ഉറക്കക്കുറവും ശ്വാസതടസവും അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങളും സിലിയ നേരിടുന്നുണ്ട്. അതേ സമയം, സിലിയയ്ക്കുള്ള മരുന്നുകളും ഡോക്ടർമാരുടെ സേവനവും ജയിലിൽ ഉറപ്പാക്കിയിട്ടുണ്ട്.
ജനുവരിയിൽ കാരക്കാസിൽ വ്യോമാക്രമണം നടത്തി മഡുറോയേയും സിലിയയേയും പിടികൂടിയ യു.എസ്, ഇരുവർക്കുമെതിരെ മയക്കുമരുന്ന് ഭീകരത, കൊക്കെയ്ൻ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. ഇരുവരും കുറ്റങ്ങൾ നിഷേധിച്ചിരുന്നു. മഡുറോയും ബ്രൂക്ക്‌ലിൻ ജയിലിലാണിപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |