കാലിഫോർണിയ: യുഎസിൽ ഇന്ത്യൻ വംശജയായ യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സക്രാമെന്റോയിലെ ഒരു റസ്റ്റോറന്റിന് മുന്നിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശാലിനി ഠാക്കൂർ എന്ന യുവതിയാണ് (38) കൊല്ലപ്പെട്ടത്. ശാലിനിയെ കുറച്ചുനാളുകളായി ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവ് ആണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവസമയത്ത് ശാലിനി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെ ഓടിയെത്തി വെടിയുതിർക്കുകയായിരുന്നു. നിരവധി തവണ വെടിയേറ്റ യുവതി നിലത്തുവീണ ശേഷവും പ്രതി തൊട്ടടുത്തെത്തി തലയിലേക്ക് വെടിയുതിർത്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അധികൃതർ അറിയിച്ചു.രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞതോടെ ഹൈവേയിൽ വച്ച് സ്വയം വെടിയുതിർത്ത് ഇയാളും ജീവനൊടുക്കുകയായിരുന്നു.
വെടിവയ്പ് സംബന്ധിച്ച് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി. റസ്റ്റോറന്റിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ശാലിനിയെ മെഡിക്കൽ സംഘം പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയെ രോഹിത് ഒരു വർഷത്തോളമായി പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നെന്ന് ശാലിനിയുടെ അമ്മ സുധേഷ് കുമാരി പറഞ്ഞു. ശാലിനിയെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിതിന്റെ ആവശ്യം. എന്നാൽ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ശാലിനി ഇത് നിരസിച്ചതായും അമ്മ വ്യക്തമാക്കി. ഭർത്താവ് മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ഏക മകളെയും സുധേഷിന് നഷ്ടമായത്.
നേരത്തെ അരിസോണയിൽ അധികൃതരുടെ കസ്റ്റഡിയിലായിരുന്ന രോഹിത്തിന് യുഎസിൽ നിയമപരമായ കുടിയേറ്റ രേഖകളില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
A 38-year-old Indian-origin woman, Shalini Thakur, was shot dead outside a restaurant in Sacramento, California, allegedly by Rohit, a man who had reportedly stalked and harassed her for nearly a year.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |