
റിയാദ്: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം നടത്താൻ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ഫോൺ സംഭാഷണത്തിൽ സൽമാൻ ഇക്കാര്യം ആവശ്യപ്പെട്ടെന്നും ട്രംപ് തള്ളിയെന്നും അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
യെമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയും അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ചേർന്ന് ഹൂതികൾക്കെതിരെ പോരാട്ടം കടുപ്പിച്ച സാഹചര്യത്തിലാണിത്. ഇറാനിലും ഹോർമുസ് കടലിടുക്കിലും യു.എസ് പോരാട്ടം തുടരുന്നതിനാൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കുന്നതിനോട് ട്രംപിന് താത്പര്യമില്ല. നേരിട്ടുള്ള ആക്രമണത്തിന് തയ്യാറല്ലെങ്കിലും ഇന്റലിജൻസ് കൈമാറ്റം അടക്കം സൈനിക പിന്തുണ സൗദിക്ക് നൽകാൻ യു.എസ് തയ്യാറാണ്.
അതേ സമയം, ബാബ് അൽ മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാന പെരിം ദ്വീപിന്റെ നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ യെമന്റെ ചെങ്കടൽ തീരം മുഴുവനും ഹൂതികളുടെ നിയന്ത്രണത്തിലായി. ഹൂതികൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത മോക്ക നഗരത്തിൽ സൗദി വ്യോമാക്രമണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |