ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം ഉൾപ്പെടെ ഇന്ത്യ - ഇറാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഇന്ത്യ പ്രധാന പരിഗണന നൽകുന്നെന്ന് മോദി ചർച്ചയിൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണുന്നതിന് നയതന്ത്ര മാർഗം മാത്രമാണ് മുന്നിലുള്ളതെന്നും ഇന്ത്യ ആവർത്തിച്ചു. ഊർജ സുരക്ഷ ഇന്ത്യയുടെ പ്രധാന ആശങ്കയാണെന്നും എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ബ്രിക്സ് രാജ്യങ്ങൾ സാമ്പത്തിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. ഡോളറിനെ ആശ്രയിക്കുന്നതിൽ നിന്ന് രാജ്യങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും അമേരിക്കൻ ആധിപത്യത്തെ ചെറുക്കുന്നതിനുമാണ് ബ്രിക്സ് കൂട്ടായ്മ രൂപീകരിച്ചതെന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ദേശീയ കറൻസികളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നും പെസെഷ്‌കിയൻ ആവശ്യപ്പെട്ടു. ധനകാര്യ സംവിധാനങ്ങളിൽ ഒരു രാജ്യത്തിനും ഏകാധിപത്യം സ്ഥാപിച്ച് മറ്റൊരു രാജ്യത്തിന്റെ നിയമാനുസൃത വ്യാപാരം തടസ്സപ്പെടുത്താൻ കഴിയാത്ത സാഹചര്യം ബ്രിക്സ് സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക നടപടികളെയും ഉപരോധങ്ങളെയും പെസെഷ്‌കിയൻ വിമർശിച്ചു. രണ്ടാഴ്ചയ്ക്കിടെ മോദിയും പെസെഷ്‌കിയനും തമ്മിലുള്ള രണ്ടാമത്തെ ഉഭയകക്ഷി കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 31ന് ബിഷ്‌കെക്കിൽ നടന്ന എസ്.സി.ഒ സമ്മേളനത്തിനിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |