
കാസർകോട്: ജില്ലയിലെ വിവിധ ആർ.ടി.ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് മിന്നൽപരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടും കണ്ടെത്തി. പണവും വിവിധ രേഖകളും പിടിച്ചെടുത്തു. വിജിലൻസ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കാസർകോട് ആർ.ടി ഓഫീസിലെ പരിശോധന.
കാസർകോട് ആർ.ടി ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ സൂക്ഷിച്ച 17,150 രൂപ കണ്ടെത്തി. ഉച്ചയ്ക്ക് ശേഷവും ഓഫീസുകളിൽ ഏജന്റുമാരുടെ സാന്നിധ്യം തുടരുന്നത് സംശയത്തിന് ഇടയാക്കിയതായി വിജിലൻസ് സംഘം വ്യക്തമാക്കി. കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരുടെ കൈവശം വാഹന സംബന്ധമായ അപേക്ഷകളും രേഖകളും ഏജന്റുമാർ സമർപ്പിക്കേണ്ട 24 ഓളം സമ്മതപത്രങ്ങളും കണ്ടെത്തി. ഇത്തരം രേഖകൾ ജീവനക്കാരുടെ കൈവശം ഉണ്ടായിരുന്നത് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കാരണമായതായി വിജിലൻസ് വിലയിരുത്തുന്നു.
ജില്ലയിലെ ആർ.ടി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നും പൊതുജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുന്നതിൽ ഏജന്റുമാർക്ക് അനാവശ്യ സ്വാധീനമുണ്ടെന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാസർകോട് ആർ.ടി.ഒയിൽ നടന്ന പരിശോധനയ്ക്ക് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണനും കാഞ്ഞങ്ങാട്ട് ഇൻസ്പെക്ടർ പി.നാരായണനും വെള്ളരിക്കുണ്ടിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറുംനേതൃത്വത്വം നൽകി. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |