
പിലാത്തറ: കോ ഓപ്പറേറ്റീവ് കോളജിന് സമീപം തകർത്ത നിലയിൽ കണ്ടെത്തിയ കാർ കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് സംഘടിത സ്വർണം പൊട്ടിക്കൽ സംഘമാണെന്ന് വ്യക്തം. കവർന്ന വാഹനത്തിൽ 259 ഗ്രാം സ്വർണവും ഒന്നരക്കോടി രൂപയും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിൽ.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയും സ്വർണവ്യാപാരിയുമായ കുമാർ ജലന്ദർ നിഗം, ഭാര്യ, രണ്ടു കുട്ടികൾ, ഡ്രൈവർ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തട്ടിയെടുത്തത്. കാർ തലശേരി ചിറക്കരയിലെ സ്വർണവ്യാപാരി അശോക് യശ്വന്തിന്റേത്.
കുടുംബം മഹാരാഷ്ട്രയിൽ നിന്ന് തലശേരിയിലേക്ക് വരുന്ന വഴി എടാട്ട് വെച്ച് പിന്തുടർന്നെത്തിയ രണ്ട് ഗ്രേ കളർ ഇന്നോവ വാഹനങ്ങളിലുണ്ടായിരുന്ന ആറംഗ സംഘം കാർ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ആ കാർ കോളജിന് സമീപം ജനവാസമില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ചു.
പരാതിക്കാരന്റെ ആദ്യ മൊഴിയിൽ തന്നെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യൽ ശക്തമാക്കി. കാർ ഉടമ അശോക് യശ്വന്തിനെ ആദ്യം ചോദ്യം ചെയ്തപ്പോൾ 55 ലക്ഷം രൂപ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ എന്നായിരുന്നു മൊഴി. ഇത് ബോധ്യപ്പെടാത്ത അന്വേഷകർ ആവർത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് 259 ഗ്രാം സ്വർണവും ഒന്നരക്കോടി രൂപയും കാറിലുണ്ടായിരുന്നുവെന്ന യഥാർത്ഥ വിവരം പുറത്തുവന്നത്. ഇതോടെ അന്വേഷണം സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
കുമാർ ജലന്ദർ നിഗത്തിന്റെ അറിവോടെയാണോ ഇത്രയും സ്വർണവും പണവും ഒരേ വാഹനത്തിൽ കടത്തിയതെന്ന ചോദ്യം ഇപ്പോൾ അന്വേഷണത്തിലാണ്. ഇന്നോവ കാറുകളിലെത്തിയ ആറംഗ സംഘം ആരെന്ന് കണ്ടെത്താനുള്ള ശ്രമവും ഊർജിതമായി തുടരുകയാണ്. ഒന്നിലധികം ടീമുകളാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |