കൊച്ചി/ആലുവ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്ര ചെയ്യാനെത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥർ പിടിയിൽ. ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് എസ്ഐ ആയി ജോലി ചെയ്യുന്ന തൃപ്പൂണിത്തുറ പൂത്തോട്ട മനക്കുന്നം കെആർ സുധീർ (54) ആണ് ഇന്നലെ പരിശോധനയിൽ കുടുങ്ങിയത്. കൊച്ചിയിൽ നിന്ന് ഡൽഹിക്ക് പോകാനെത്തിയ തൃശൂർ എടത്തിരിഞ്ഞി തെക്കേത്തലക്കൽ കൃഷ്ണേന്ദുവാണ് 27ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വെടിയുണ്ടയുമായി കുരുങ്ങിയതോടെ ഇരുവരുടെയും അവധി കഴിഞ്ഞുള്ള മടക്കയാത്ര മുടങ്ങി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ അഞ്ചോടെ ടെർമിനൽ വണ്ണിലായിരുന്നു സുധീർ പിടിയിലായ സംഭവം. വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ലഗേജിൽ നിന്നാണ് 5.56 എം.എം വലിപ്പമുള്ള ഒരു ബുള്ളറ്റ് സുരക്ഷാ വിഭാഗം കണ്ടെത്തിയത്. വ്യോമയാന സുരക്ഷാ നിയമപ്രകാരം മതിയായ രേഖകളില്ലാതെ വിമാനങ്ങളിൽ വെടിയുണ്ടകൾ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വെടിയുണ്ട കണ്ടെടുത്തതിനെ തുടർന്ന് വിമാനത്താവള അധികൃതരും സി.ആർ.പി.എഫ് വിഭാഗവും വിവരം നെടുമ്പാശേരി പൊലീസിനെ അറിയിക്കുകയായിരുന്നു.
അറിയാതെ ബാഗിൽ പെട്ടതെന്ന് മൊഴി
നെടുമ്പാശേരി സി.ആർ.പി.എഫ് ഇൻസ്പെക്ടറുടെ പരാതിയിൽ ആയുധ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വെടിയുണ്ട അബദ്ധത്തിൽ ബാഗിൽ അവശേഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. വെടിയുണ്ട അറിയാതെ ബാഗിൽ അകപ്പെട്ടതെന്നാണ് എസ്ഐയുടെ മൊഴിയും.
ഇദ്ദേഹത്തിൽനിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം, അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശത്തോടെ നോട്ടീസ് നൽകി വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു.
5.56 എം.എം
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഇൻസാസ് റൈഫിളുകളും ലൈറ്റ് മെഷീൻ ഗണ്ണുകളിലും പ്രത്യേക കമാൻഡോകൾ ഉപയോഗിക്കുന്ന ഇസ്രായേൽ നിർമ്മിത താവോർ അസോൾട്ട് റൈഫിളുകളിലും 5.56 എം.എം.ബുള്ളറ്റാണ് ഉപയോഗിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇൻസാസ് റൈഫിളുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിലെ വെടിയുണ്ട അബദ്ധത്തിൽ ബാഗിൽ അകപ്പെട്ടതാകാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |