തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ ഡാൻസാഫ് സംഘം അറസ്റ്റു ചെയ്‌തു. തുമ്പ കരിമണൽ സ്വദേശി ചിക്കൻ എന്ന സച്ചു (27),ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഖിൽ കൃഷ്ണ (29) എന്നിവരെയാണ് പിടികൂടിയത്.പ്രതികളെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഷിബുവിന്റെ കൈയ്‌ക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 3ഓടെ കോവളം ബൈപ്പാസിലെ കോവളം ജംഗ്ഷനിലാണ് വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇവരിൽ നിന്ന് 120 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ,ഹാഷിഷ് ഓയിൽ,200 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഒന്നരലക്ഷം രൂപയ്ക്ക് ബംഗളൂരുവിൽ നിന്ന് വാങ്ങി തമിഴ്നാട് വഴി നഗരത്തിലെത്തുമ്പോഴാണ് ഇവരെ പിടികൂടിയത്. ഇവയ്‌ക്ക് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലയുണ്ടെന്നും പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് ബൈപ്പാസിന്റെ പോറോട് ഭാഗത്ത് നടത്തിയ പരിശോധനയ്‌ക്കിടെ ഡാൻസാഫ് സംഘം കൈകാണിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്ന സംഘം കോവളത്തുവച്ച് കാർ തടഞ്ഞാണ് ഇവരെ പിടികൂടിയത്. സച്ചുവിനും സഹോദരൻ സഞ്ജുവിനുമെതിരെ നേരത്തെയും ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉത്പന്നങ്ങൾ തുമ്പ ഭാഗത്ത് വില്പനയ്‌ക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി. തുടരന്വേഷണം കോവളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |