
ആലപ്പുഴ: ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ആര്യാട് പഞ്ചായത്ത് പുതുവൽ വെളി വീട്ടിൽ നന്ദു (32)വിനെയാണ് ആലപ്പുഴ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം.ശുഹൈബ് ആണ് ശിക്ഷിച്ചത്.
2015 ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. 19ന് പുലർച്ചെ പൂങ്കാവിന് കിഴക്ക് ബണ്ടിന് സമീപം എത്തിയപ്പോഴാണ് ആലപുഴ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രമോഹനാണ് (55) ആക്രമണത്തിനിരയായത്. സ്ഥലത്ത് ഒരു ഷെഡിൽ ആയുധങ്ങളുമായി നിന്നവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതി വടിവാൾകൊണ്ട് തലക്ക് വെട്ടി. ചന്ദ്രമോഹൻ കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് ഗുരുതരമായി മുറിവേറ്റു. വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. മൂന്ന് പ്രതികളുള്ള കേസിൽ നന്ദു രണ്ടാം പ്രതിയാണ്. നെടുമുടി പോലീസ് സ്റ്റേഷൻ പരിധിയിലെ ജയേഷ് കൊലക്കേസിലും, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ സോണി കൊലക്കേസിലും ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നയാളാണ് നന്ദു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ പ്ലീഡർ എൻ.ബി.ഷാരി ഹാജരായി . സിവിൽ പൊലീസ് ഓഫീസർ അമൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോർജ് എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |