കണ്ണൂർ: കൊയിലി ആശുപത്രി മാനേജ്‌മെന്റും ഒത്തുതീർപ്പ് കരാറിൽ ഒപ്പിടാൻ തയ്യാറായതോടെ നഴ്‌സുമാരുടെ സമരം പൂർണമായും അവസാനിച്ചു. ഇന്നലെ രാവിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി ജില്ലാ ലേബർ ഓഫീസർ മുൻപാകെ കഴിഞ്ഞ ദിവസം നടന്ന ചർച്ചയെ തുടർന്നുള്ള ധാരണയിൽ ഒപ്പിട്ടതോടെയാണ് 62 ദിവസമായി തുടരുന്ന സമരം അവസാനിച്ചത്.
ലേബർ ഓഫീസർ എ.കെ. ജയശ്രീയുടെ സാന്നിധ്യത്തിൽ സമരം ചെയ്ത ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ്, പ്രസാദ്, മാനേജ്‌മെന്റ് പ്രതിനിധി നിധീഷ് എന്നിവരാണ് ധാരണയിൽ ഒപ്പിട്ടത്. സമരം അവസാനിപ്പിച്ച നഴ്‌സുമാർ കൊയിലി ആശുപത്രിയിലെ സമരപന്തലിൽ മധുരം വിതരണം ചെയ്തു.
ഇന്നലെ രാവിലെ കൊയിലി ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു മാനേജ്‌മെന്റ് ധാരണയിൽ ഒപ്പിട്ടത്. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടത്തിയ ഒത്തുതീർപ്പ് കരാറിൽ കൊയിലി മാനേജ്‌മെന്റ് ഒപ്പുവയ്ക്കാത്തതിൽ പ്രതിഷേധവുമായി കാലത്ത് മുതൽ യുവജന സംഘടനകൾ ഉപരോധ സമരവുമായി ആശുപത്രി, അത്യാഹിത വിഭാഗം ഒഴികെയുള്ള പ്രവർത്തനം തടസപ്പെടുത്തിയിരുന്നു.
യൂത്ത്‌ലീഗ് നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ച് നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് തഫ്ലീം മാണിയാട്ട് അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിന് ജില്ലാ സെക്രട്ടറി കെ.വി. സാഗർ, കെ.വി. പ്രശോഭ്, കെ.വി. രജീഷ്, പി.കെ. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |