
കോട്ടയം: പാചക വാതകത്തിന് ക്ഷാമം തുടരുമ്പോഴും സിലിണ്ടറുകൾ കരിഞ്ചന്തയിൽ വ്യാപകം. വാണിജ്യ, ഗാർഹിക സിലിണ്ടറുകൾ ഇരട്ടിയിലേറെ രൂപയ്ക്കാണ് കരിഞ്ചന്തയിൽ വിൽപ്പന. പരിശോന നടക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിയില്ല. 14 കിലോ തൂക്കം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറിന് 976 രൂപയാണ് വില. കരിഞ്ചന്തയിൽ 2000ന് മുകളിൽ നൽകണം. 1976 രൂപ വില വരുന്ന 19 കിലോ പാചക വാതക സിലിണ്ടർ കിട്ടാനില്ല. കരിഞ്ചന്തയിൽ 4000 രൂപ വരെയാണ് വാങ്ങുന്നത്.
കരിഞ്ചന്ത വ്യാപാരം ഏജൻസികൾ നേരിട്ട് നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ അവശ്യസർവീസുകൾക്ക് ലഭിക്കുന്ന സിലിണ്ടറുകളാണ് മറിച്ചു വിൽക്കുന്നവയിൽ ഏറെയും. ഏജൻസികളുടെ ഒത്താശയോടെ ഇതിനായി പ്രത്യേക സംഘവുമുണ്ട്.
വിലകൂട്ടി ഹോട്ടലുകൾ
പാചക വാതകം ക്ഷാമം രൂക്ഷമായതോടെ വിഭവങ്ങളുടെ വിലയും കൂട്ടി. മുട്ടക്കറിക്ക് എഴുപത് രൂപവരെ ഈടാക്കുന്ന ഹോട്ടലുകൾ കോട്ടയം നഗരത്തിലുണ്ട്. ഊണ് നൽകുന്ന ഭൂരിഭാഗം ഹോട്ടലുകളും താത്ക്കാലികമായി വിറകടുപ്പിലേക്കു മാറി. പലയിടത്തും താൽക്കാലികമായി വിറകടുപ്പ് നിർമിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതേ പ്രതിസന്ധിയിലാണ് കേറ്ററിംഗ് മേഖല. ഈസ്റ്ററിന് ശേഷം വിവാഹ സീസൺ തുടങ്ങിയതോടെ പല കേറ്ററിംഗ് ഉടമകളും മുൻകൂർ ലഭിച്ച ഓർഡറുകൾ കൃത്യമായി ചെയ്യാൻ പെടാപ്പാടുപെടുകയാണ്. പലരും വിറകടുപ്പിലേയ്ക്ക് മാറി. ചിലർ വിഭവങ്ങളിലും മാറ്റം വരുത്തി. സ്പോട്ടിൽ പാചകം ചെയ്യുന്ന വിഭവങ്ങങ്ങളുടെ എണ്ണം കുറച്ചു. സിവിൽ സപ്ലൈസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ കേറ്ററിംഗ് അസോസിയേഷന് പാചക വാതകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
കൊള്ളവിലയിൽ പാചകവാതകം കരിഞ്ചന്തയിൽ സുലഭമാണ്. എങ്ങനെ കരിഞ്ചന്തയിൽ സിലിണ്ടറുകൾ എത്തുന്നു എന്ന് പരിശോധിക്കപ്പെടണം.
ഏലിയാസ് സഖറിയ, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
അവശ്യ സർവീസുകളുടെ സിലിണ്ടർ വകമാറ്റുന്നു
ബുക്ക് ചെയ്ത് മറിച്ചു വിൽക്കുന്നു
കരിഞ്ചന്തയിൽ വിൽക്കാൻ മാത്രം പ്രത്യേക ഏജൻസികളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |