
കോട്ടയം : വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് കുമരകം പഞ്ചായത്ത് ലൈസൻസ് വേണമെന്ന സെക്രട്ടറിയുടെ ഉത്തരവിനെ ചൊല്ലി വിവാദം. ഹൗസ് ബോട്ടുകൾക്ക് ഇതുവരെ കേരള മാരിടൈം ബോർഡ് ലൈസൻസ് മതിയായിരുന്നു. അയ്മനം, ആർപ്പൂക്കര, കുമരകം, വെച്ചൂർ പഞ്ചായത്ത് പരിധികളിലും വൈക്കം കായലിലും ഹൗസ് ബോട്ടുകൾ ഉണ്ടെങ്കിലും കുമരകത്ത് മാത്രമാണ് ഇങ്ങനെയൊരു നോട്ടീസ് ഇറക്കിയത്. 1500 ഹൗസ് ബോട്ടുകളുള്ള ആലപ്പുഴയിൽ ഇല്ലാത്ത ലൈസൻസ് കുമരകത്ത് നിർബന്ധമാക്കിയാൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ബോട്ടുടമകൾ മുന്നറിയിപ്പ് നൽകി. കായലുകളിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. കേരള പഞ്ചായത്ത് രാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടമനുസരിച്ച് ഹൗസ് ബോട്ടുകളെ വ്യാപാര, സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ തദ്ദേശസ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ ഹൗസ് ബോട്ടുകൾക്കും അനുമതി നിർബന്ധമാണെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. ഹൗസ് ബോട്ട് യാത്രാവാഹനത്തിലുപരി വിനോദസഞ്ചാരികൾക്ക് താമസവും ഭക്ഷണവും നൽകുന്ന വ്യാപാരാധിഷ്‌ഠിത സംരംഭംകൂടിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ബിസിനസ് നടത്തുന്നതിനും ബോട്ടുകളിൽ നിന്നുള്ള ഖര, ദ്രവ മാലിന്യങ്ങൾ പഞ്ചായത്ത് പരിധിയിലുള്ള കായലുകളിലോ കരയിലോ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമായതിൽ പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും പറയുന്നു.
നിയമപ്രകാരം എല്ലാം ചെയ്തിട്ടും
എല്ലാ ഹൗസ്ബോട്ടുടമകളും ജി.എസ്.ടി അടക്കുന്നുണ്ട്. ബോട്ടിന്റെ വലിപ്പമനുസരിച്ച് കുറഞ്ഞത് 35000 രൂപ പൊല്യൂഷൻ സർട്ടിഫിക്കറ്റിന് നൽകണം. ഇൻഷ്വറൻസ് പുതുക്കണം. ഫുഡ് ആൻഡ് സേഫ്ടി സർട്ടിഫിക്കറ്റ് വേണം. സ്വീവേജ് പ്ലാന്റിൽ മാലിന്യം എത്തിക്കുന്നതിന് ഓരോ മാസവും പണം നൽകണം. ഇതിന് പുറമേയാണ് പഞ്ചായത്ത് ലൈസൻസ് കൂടി ആവശ്യപ്പെടുന്നത്.
കുമരകത്ത് : 150 ഹൗസ് ബോട്ടുകൾ
''യന്ത്രവത്കൃത ജലയാനങ്ങൾക്ക് ഇന്ത്യൻ വെസൽ റൂൾ അനുസരിച്ച് ലൈസൻസ് നൽകുന്നത് മാരിടൈം ബോർഡാണ്. നേരത്തെ ലൈസൻസ് നൽകിയിരുന്നത് കേരള ഇൻലാൻഡ് വെസൽ നിയമം അനുസരിച്ച് തുറമുഖ വകുപ്പായിരുന്നു കായൽ ടൂറിസം വലിയ പ്രതിസന്ധി നേരിടുമ്പോൾ പഞ്ചായത്ത് ലൈസൻസ് കൂടി വേണമെന്ന പുതിയ നിയമം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.
അനീഷ് ( ഹൗസ് ബോട്ടുടമ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |