കോഴിക്കോട്: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. പരിസരം വൃത്തിയാക്കിയും കെട്ടിടം മോടി പിടിപ്പിച്ചും
പ്രവേശനോത്സവം കളറാക്കാനുള്ള തിരക്കിലാണ് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ. അദ്ധ്യാപകരും പി.ടി.എയും വിവിധ അസോസിയേഷനുകളും സഹകരിച്ചാണ് പൊതുവിദ്യാലയങ്ങളെ മിനുക്കിയെടുക്കുന്നത്. കെട്ടിടങ്ങളുടെയും ക്ലാസ്‌മുറികളുടെയും ശുചിമുറികളുടെയുമെല്ലാം, അറ്റകുറ്റപ്പണികൾ ഏതാണ്ട് പൂർത്തിയായി. കാട് പിടിച്ചു കിടക്കുന്ന പരിസരം വെട്ടി വൃത്തിയാക്കിയിട്ടുണ്ട്. ക്ലാസ്‌മുറികളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി. ബെഞ്ച്,ഡസ്ക് എന്നിവയുടെ കേടുപാട് പരിഹരിക്കൽ, സ്കൂൾ മുറ്റം അലങ്കരിക്കൽ എന്നിവയും പുരോഗമിക്കുന്നുണ്ട്. 28 നുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നാണ് നിർദ്ദേശം.
പ്രവൃത്തികൾ വേഗത്തിൽ
സ്കൂൾ തലത്തിൽ പി.ടി.എ യോഗം ചേർന്നാണ് ഒരുക്കങ്ങൾ സംബന്ധിച്ച പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പുറമെ വിവിധ സംഘടനകളും പ്രവൃത്തിയിൽ പങ്കാളികളാകുന്നുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യാനായി അടുക്കള, പാചകംചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയ കഴുകി വൃത്തിയാക്കി. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ, മറ്റ് കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം
തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസി.എൻജിനിയർമാരും ആരോഗ്യവിഭാഗവും സ്‌കൂളുകളിൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്ന സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിരുന്നു. അസി. എൻജിനീയർമാരുടെ സംഘടന ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ പരിശോധന പൂർണമായും നിലച്ചു. നിലവിൽ ജില്ലയിലെ സ്കൂളുകൾക്കൊന്നും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് നൽകാൻ അസിസ്റ്റന്റ് എൻജിനിയർമാരെ നിർബന്ധിക്കരുതെന്ന ട്രൈബ്യൂണൽ വിധി മറികടക്കാൻ സർക്കാർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ജില്ലയിലെ സ്കൂളുകൾ........ 1278
സർക്കാർ.................................. 336
എയ്ഡഡ്................................864
അൺ എയ്ഡഡ്.....................78
''പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളുമെല്ലാം അവസാനഘട്ടത്തിലാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. അത് പരിഹരിക്കുമെന്ന് കരുതുന്നു''
-അസീസ്, ഡി.ഡി.ഇ
കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |