കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷയിൽ കോഴിക്കോട് ജില്ലയ്ക്ക് തിളക്കമാർന്ന ജയം. 80.62 ശതമാനം വിജയത്തോടെയാണ് മുന്നേറ്റം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഉയർത്തി. 79.81 ശതമാനമായിരുന്നു കഴിഞ്ഞ തവണ. പരീക്ഷയെഴുതിയ 38764 വിദ്യാർത്ഥികളിൽ 31252 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 3548 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്
കഴിഞ്ഞ വർഷത്തേക്കാൾ 114 പേർ കുറവാണ് ഇത്തവണ പരീക്ഷയെഴുതിയത്. എ പ്ലസും കുറഞ്ഞു. കഴിഞ്ഞ വർഷം 3576 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ടായിരുന്നു. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലും വിജയ ശതമാനം ഉയർന്നു. കഴിഞ്ഞ തവണ 65.80 ശതമാനം പേരാണ് വിജയിച്ചതെങ്കിൽ ഇക്കുറി 68.89 ശതമാനമായി ഉയർന്നു. 2472 പേർ പരീക്ഷ എഴുതിയതിൽ 1703 പേർ ഉന്നത പഠനത്തിന് അർഹരായിട്ടുണ്ട്. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 64 ശതമാനമാണ് വിജയം. 100 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 64 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 60.16 ശതമാനമാണ് വിജയം. 3773 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 2270 പേർ വിജയിച്ചു. 122 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കുറവ് വിജയശതമാനം നേടിയത് കിനാശേരി ഗവ.വി.എച്ച്.എസ്.എസാണ്. 22.45 ശതമാനമാണ് വിജയശതമാനം. പരീക്ഷയെഴുതിയ 49 ൽ 11 പേർക്ക് മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാനായത്.
100 ശതമാനം നേടിയത് അഞ്ച് സ്കൂളുകൾ
ജില്ലയിൽ 100 ശതമാനം വിജയം നേടിയത് അഞ്ച് സ്കൂളുകളാണ്. സർക്കാർ സ്കൂളുകളൊന്നുമില്ല. പ്രസന്റേഷൻ എച്ച്.എസ്.എസ് ചേവായൂർ(55 ), സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ് തിരുവമ്പാടി (100), സി.എം എച്ച്.എസ്.എസ് മണ്ണൂർ നോർത്ത് (182), ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ (120), കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ് (30).
100ശതമാനം നേടിയവർ 6 പേർ
ജില്ലയിൽ മുഴുവൻ മാർക്കും നേടിയത് ആറുപേരാണ്. സയൻസ് വിഷയങ്ങളിൽ മൂന്നുപേരും ഹ്യുമാനിറ്റീസിൽ മൂന്നുപേരുമാണ് 1200ൽ 1200 ഉം നേടിയത്. സയൻസ് വിഷയങ്ങളിൽ ടി.മുഹമ്മദ് റോഷൻ (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്), എസ്.വിഷ്ണുപ്രിയ (ഗവ.എച്ച്.എസ്.എസ് നരിക്കുനി), ബി.എസ് ധ്യാൻ കൃഷ്ണൻ (ഗവ.എച്ച്.എസ്.എസ് നരിക്കുനി), ഹ്യുമാനിറ്റീസ് വിഷയത്തിൽ പി.പി അഫ്സിന (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്), ഡി.ആതിര (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്),
എ.എം ഹാദി റഹ്‌മാൻ (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്).
വയനാടിന് 72.72 ശതമാനം വിജയം
വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്ത് ഒന്നാമത്
കൽപ്പറ്റ: ഹയർ സെക്കൻഡറി പരീക്ഷയിൽ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം. വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്ത് ഒന്നാമത് വയനാടാണ്. വിജയം 87.30 ശതമാനം. ഹയർ സെക്കൻഡറിയിൽ വിവിധ സ്ട്രീമുകളിലായി 636 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. ജില്ലയിലെ 60 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത 9411 വിദ്യാർത്ഥികളിൽ 9289 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 6755 പേർ ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ ജില്ലയിൽ നിന്ന് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 463 പേരിൽ 452 പേർ പരീക്ഷയെഴുതുകയും 310 പേർ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു. 68.58 ശതമാനമാണ് ഓപ്പൺ സ്‌കൂൾ വിഭാഗത്തിലെ വിജയം. അഞ്ചുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. ജില്ലയിൽ മൂന്ന് സ്കൂളുകളാണ് ഹയർ സെക്കൻഡറിയിൽ 100 ശതമാനം വിജയം നേടിയത്.
ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മീനങ്ങാടി ഗവ. എച്ച്.എസ്.എസിന് 89.38 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 320 പേരിൽ 286 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിലെ 10 സ്കൂളുകളിൽ നിന്ന് ആകെ പരീക്ഷയെഴുതിയ 740 പേരിൽ 646 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 87.30 ശതമാനമാണ് ജില്ലയുടെ വിജയം.സംസ്ഥാനത്ത് ഏറ്റവും കുറച്ചുപേർ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയത് വയനാട് ജില്ലയിൽ നിന്നായിരുന്നു. ഗവ.വി.എച്ച്.എസ്.എസിനാണ് നൂറുമേനി വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |