
പത്തനംതിട്ട : ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷം പിന്നിട്ട പത്തനംതിട്ട കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ കടമുറികളുടെ ലേലം റദ്ദുചെയ്തു. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കട തുടങ്ങാനാകാതെ പ്രതിഷേധിച്ച വ്യാപാരികൾക്ക് പണം മടക്കിനൽകി തടിതപ്പിയിരിക്കുകയാണ് അധികൃതർ. പതിനഞ്ച് കടകളാണ് ലേലത്തിൽ വിറ്റു പോയത്. ഇതിൽ പന്ത്രണ്ട് വ്യാപാരികൾക്ക് തുകമടക്കി നൽകി. രണ്ടുപേർ രേഖകൾ ഹാജരാക്കാത്തതിനാലാണ് തുക തിരികെനൽകാത്തത്. ഒരാൾക്ക് ഫിറ്റ്നസ് ആകുമ്പോൾ കടമുറി മതിയെന്നാണ് അറിയിച്ചിരിക്കുന്നത്.
60 ലക്ഷം രൂപ മടക്കി നൽകി
കെ.എസ്.ആർ.ടി.സിയിൽ കടമുറി വാടകയ്ക്ക് എടുത്ത വ്യാപാരികൾക്ക് ആകെ 60 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ബാക്കി രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നൽകും.
സുരക്ഷയിൽ വീഴ്ച
ഫയർഫോഴ്‌സിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയും കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. സുരക്ഷാസംവിധാനങ്ങളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിലെ വീഴ്ചയാണ് ഇതിനുകാരണം.
ഫിറ്റ്നസ് ലഭിച്ചാൽ മാത്രമേ നഗരസഭയ്ക്ക് കെട്ടിട പെർമിറ്റിന് അനുമതി നൽകാൻ കഴിയു. 2015 സെപ്തംബറിലാണ് മൂന്നുനിലയുള്ള കെ.എസ്.ആർ.ടി.സി കെട്ടിടം നിർമ്മാണം ആരംഭിച്ചത്. 2022 ജൂണിൽ ഉദ്ഘാടനം ചെയ്തു.
1. കടമുറികളുടെ ലേലം നടന്നത് ഒൻപത് വർഷം മുൻപ്
2. ലേലത്തിലൂടെ 5.06 കോടി രൂപ കെ.എസ്.ആർ.ടിസിക്ക് ലഭിച്ചു
3. പിന്നീട് രണ്ടുതവണ ലേലം നടന്നെങ്കിലും ആരും പങ്കെടുത്തില്ല
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ശ്രമം നടക്കുകയാണ്. കടമുറികളുടെ തുക മടക്കി നൽകിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |